കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസിലാണ് മൂന്നംഗ സമിതി യോഗം ചേരുക.
ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് യോഗം ചേരുന്നത്. ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനത്തിന് സമ്പൂര്‍ണ്ണ മേല്‍നോട്ട ചുമതലയും, തല്‍സമയം തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമാണ് ഹൈക്കോടതി ഈ സമിതിക്ക് നല്‍കിയത്.
ശബരിമല സന്ദര്‍ശിക്കുന്നത് അടക്കം നിര്‍ണായക കാര്യങ്ങളില്‍ യോഗത്തില്‍ സമിതി അംഗങ്ങള്‍ തീരുമാനമെടുക്കും. നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഏകോപിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയുടെ പൂർണ നിയന്ത്രണം മേൽനോട്ട സമിതിയെ ഏൽപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലും സമിതിക്ക് ഇടപെടാം. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ട്. സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ദേവസ്വം ബോർഡിനും സർക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates