

ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കും എതിരെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനകുമാരി,എം വി വർഷ എന്നിവരാണ് കോടതിയെ സമീപിച്ചത്. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യ അപേക്ഷയ്ക്കുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ ശ്രീധരന്‍പിള്ളയ്ക്കും തന്ത്രിക്കും എതിരായ കോടതിയലക്ഷ്യ അപേക്ഷ തള്ളിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള സോളിസിറ്റര്‍ ജനറലിന്റെ മറുപടിയും ഹര്‍ജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. തന്ത്രി കണ്ഠര് രാജീവര്‍ക്ക് പുറമെ, നടന്‍ കൊല്ലം തുളസി, പന്തളം കൊട്ടര പ്രതിനിധി രാമരാജ വര്‍മ, സംഘപരിവാര്‍ പത്തനംതിട്ട ജില്ലാ നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്തതായി കോടതി രജിസ്ട്രി അറിയിച്ചു.
കോഴിക്കോട് യുവമോര്‍ച്ച യോഗത്തിനിടെയാണ്, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാന്‍ നട അടക്കുന്നതിന് നിയമോപദേശം തേടി തന്ത്രി വിളിച്ചെന്ന് ശ്രീധരന്‍പിള്ള പറഞ്ഞത്. എന്നാല്‍ ശ്രീധരന്‍പിള്ളയുടെ വാദം തന്ത്രി തള്ളിയിരുന്നു. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെതിരെ അഡ്വക്കേറ്റ് ജനറലിന് കോടതിയലക്ഷ്യ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും, എജി അത് സോളിസിറ്റര്‍ ജനറലിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates