തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചുള്ള വിധിക്കെതിരെ ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന വിഷയത്തിൽ യുഡിഎഫില്‍ ഭിന്നത. കേന്ദ്രം ഓർഡിനന്‍സ് ഇറക്കണം എന്ന കാര്യം യുഡിഎഫ് എംപിമാർ പ്രഖ്യാപിച്ചത് താന്‍ അറിയാതെയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്ന കാര്യം ദേശീയ നേതൃത്വവുമായി ആലോചിച്ചു മാത്രം തീരുമാനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ സമയം തേടുമെന്ന് യുഡിഎഫ് എംപിമാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ എകെ ആന്റണി, കെസി വേണുഗോപാൽ, ശശി തരൂർ എന്നിവരൊന്നും ഇന്നലത്തെ എംപിമാരുടെ വാർത്താ സമ്മേളനത്തിൽ ഇല്ലായിരുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ഇന്നലെ ഏതാനും യുഡിഎഫ് എംപിമാർ വാർത്താസമ്മേളനം നടത്തി ഓർഡിനൻസ് കൊണ്ടുവരാൻ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചത്. അയോധ്യ വിധി വന്നാൽ ബിജെപി ഓർഡിനൻസ് കൊണ്ടുവരുമെന്ന് ലീഗ് മറക്കേണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാരെ തള്ളി മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates