'ശബരിമല വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചു'; വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍  സഹപ്രവര്‍ത്തകരില്‍ നിന്നും ക്ലര്‍ക്കില്‍ നിന്നുമാണ് ഭീഷണിയെക്കുറിച്ച് അറിയുന്നത്
'ശബരിമല വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചു'; വിധിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്
Updated on
1 min read

മുംബൈ​; ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചതിന് ശേഷം നിരവധി ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിധി പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഭീഷണിസന്ദേശത്തേക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതില്‍ കൂടുതലും ഭയപ്പെടുത്തുന്ന സന്ദേശങ്ങളായിരുന്നവെന്നും മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ചന്ദ്രചൂഡ് പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍  സഹപ്രവര്‍ത്തകരില്‍ നിന്നും ക്ലര്‍ക്കില്‍ നിന്നുമാണ് ഭീഷണിയെക്കുറിച്ച് അറിയുന്നത്. വിധി പ്രഖ്യാപിച്ചതിന് ശേഷം പേടിപ്പെടുത്തുന്ന നിരവധി ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചു. വിധി പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇത്തരത്തില്‍ വിമര്‍ശനം ഏല്‍ക്കുന്നത് ആദ്യമായിട്ടല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമല യുവതീ പ്രവേശന വിധിയില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ആര്‍ത്തവ സമയത്ത് സ്ത്രീകളുടെ അശുദ്ധിയും തൊട്ടുകൂടായ്മയും പറഞ്ഞാണ് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാത്തത്. ഇത് സ്ത്രീകളുടെ ആരാധന സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍, നരിമാന്‍ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. ഇന്ദു മല്‍ഹോത്ര ഒഴിച്ചുള്ള നാലു പേരും യുവതി പ്രവേശനത്തെ അനുകൂലിക്കുകയായിരുന്നു.  സ്ത്രീയുടെ അവകാശത്തെക്കുറിച്ചുള്ള ഒരു വിധിയെ ഒരു വനിത ജഡ്ജ് തന്നെ എതിര്‍ക്കുന്നത് എങ്ങനെയാണെന്ന് തന്റെ ക്ലര്‍ക്ക് ചോദിച്ചിരുന്നു. സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കണമെന്നും പുരുഷന്മാര്‍ മറ്റൊരു രീതിയില്‍ ചിന്തിക്കണമെന്നും നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com