ശുദ്ധിക്രിയ കോടതിവിധിക്കെതിര് ; തന്ത്രി 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്

നട അടച്ച തന്ത്രിയുടെ നടപടി സുപ്രിംകോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ശബരിമല ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
ശുദ്ധിക്രിയ കോടതിവിധിക്കെതിര് ; തന്ത്രി 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ്
Updated on
1 min read


സന്നിധാനം :  ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയകള്‍ നടത്തിയ സംഭവത്തില്‍ തന്ത്രി കണ്ഠര് രാജീവരോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. 

നട അടച്ച തന്ത്രിയുടെ നടപടി സുപ്രിംകോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ശബരിമല ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയിട്ടുള്ളത്. തന്ത്രിക്ക് 15 ദിവസത്തെ സാവകാശം നല്‍കിയത്, അദ്ദേഹം ഇപ്പോള്‍ മകരവിളക്ക് പൂജയുടെ തിരക്കിലായതിനാലാണ്. അതിനാല്‍ അദ്ദേഹം മകരവിളക്ക് പൂജ കഴിഞ്ഞ് ഇറങ്ങുന്നതുവരെ, 15 ദിവസത്തെ സാവകാശം നല്‍കാന്‍ തീരുമാനിച്ചതെന്നും പദ്മകുമാര്‍ പറഞ്ഞു. 

ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്നും, ഇല്ലെന്നും വാര്‍ത്തകളുണ്ട്. ഇവര്‍ ഗര്‍ഭപാത്രം റിമൂവ് ചെയ്തവരാണെന്നും പറയപ്പെടുന്നു. ഇതൊന്നും ദേവസ്വം ബോര്‍ഡിന് പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ദേവസ്വം ബോര്‍ഡിന് ഇല്ല. ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട് ബോര്‍ഡിന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ബാക്കി കാര്യങ്ങള്‍ വരട്ടെ. കൃത്യമായ വിവരങ്ങള്‍ കിട്ടിയിട്ട് പറയാമെന്നും പദ്മകുമാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com