തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. കോവിഡ് രോഗികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകൾ ആവശ്യമില്ല. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാൽ തന്നെ ഡിസ്ചാർജ് ചെയ്യും. ഐസിഎംആറും ലോകാരോഗ്യ സംഘടനയും നേരത്തെ തന്നെ ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ, ജാഗ്രതയും നിരീക്ഷണവും ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഈ നിർദ്ദേശം നടപ്പാക്കിയിരുന്നില്ല.
പല വിഭാഗങ്ങളായി തിരിച്ചാവും കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെയും പത്താം ദിവസം പരിശോധനയ്ക്ക് വിധേയരാക്കും. ആദ്യ പരിശോധനാ ഫലം നെഗറ്റീവായാൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ അപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്യും. മൂന്ന് ദിവസം കൂടി രോഗ ലക്ഷണങ്ങൾ തുടർന്നില്ലെങ്കിൽ നേരിയ രോഗ ലക്ഷണം ഉണ്ടായിരുന്നവരെയും ഡിസ്ചാർജ് ചെയ്യും.
കോവിഡിനൊപ്പം മറ്റു രോഗങ്ങൾ ഉള്ളവരെ 14ാം ദിവസമാകും പരിശോധനയ്ക്ക് വിധേയരാക്കുക. ഫലം നെഗറ്റീവായാൽ മറ്റു രോഗാവസ്ഥകൾ കൂടി പരിഗണിച്ച ശേഷം ഡിസ്ചാർജ് സംബന്ധിച്ച തീരുമാനമെടുക്കും. ഡിസ്ചാർജിനു ശേഷം 14 ദിവസം ക്വാറന്റൈനെന്ന നിബന്ധന ഒഴിവാക്കി. ഏഴ് ദിവസം അനാവശ്യ യാത്രകളും സമ്പർക്കങ്ങളും ഒഴിവാക്കണമെന്നാണ് പുതിയ നിർദ്ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates