തിരുവനന്തപുരം : ദേശീയ പണിമുടക്കിനിടെ എസ്ബിഐ ഓഫീസില്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ അക്രമം നടത്തിയത് ഗൗരവതരമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന എട്ടു എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് ജാമ്യാപേക്ഷയുമായി കോടതിയെ തള്ളിയത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി ഏഴുവരെ നീട്ടി. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും കോടതി അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം കെട്ടിവെക്കാന്‍ തയ്യാറെന്ന് പ്രതികള്‍ അറിയിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.
കേസില്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗവും ജിഎസ്ടി വകുപ്പ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജിഎസ്ടി വകുപ്പിലെ ഇന്‍സ്‌പെക്ടറുമായ എസ്.സുരേഷ് കുമാര്‍, ട്രഷറി ഡയറക്ടറേറ്റിലെ ജീവനക്കാരന്‍ ശ്രീവത്സന്‍, ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാല്‍ തുടങ്ങി എട്ടുപേരാണ് അറസ്റ്റിലായത്.
ഇവരെ സര്‍ക്കാര്‍ നേരത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിച്ചത്.
ദേശീയ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ ബാങ്ക് ബ്രാഞ്ച് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ പണിമുടക്ക് അനുകൂലികൾ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കംപ്യൂട്ടർ, മേശയിലെ കണ്ണാടി, ഫോണ്‍, കാബിൻ എന്നിവ അടിച്ചു തകർത്തെന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതി. കേസ് പിൻവലിപ്പിക്കാൻ ഇടതുനേതാക്കൾ ശ്രമം നടത്തിയെങ്കിലും വനിതാ ജീവനക്കാർ അടക്കം അക്രമം നടത്തിയവർക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates