സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്‌
സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി; പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍
Updated on
1 min read

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര ഗുണ്ടായിസം നടത്തിയെന്ന വനിതാ മാധ്യപ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍. എം രാധാകൃഷ്ണനെയാണ് പേട്ട പൊലീസ് പ്രസ് ക്ലബിലെത്തി അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ സമരം നടന്നുവരികയായിരുന്നു. അതിനിടെയാണ് അറസ്റ്റ്.

സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് രാധാകൃഷ്ണന് മേല്‍ ചുമത്തിയിരിക്കുന്നത്. പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോപണ വിധേയനെ പുറത്താക്കണമെന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ആവശ്യപ്പെട്ടു. നേരത്തെ ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.


പരാതിയുടെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ഞങ്ങള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവര്‍ത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള ) മുന്നില്‍ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനല്‍ സ്വഭാവം ഞങ്ങള്‍ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

എന്നാല്‍ അതിനേക്കാള്‍ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂര്‍ണമായും തകര്‍ക്കുന്ന തരത്തിലുള്ള അയാളുടെ അപവാദ പ്രചാരണങ്ങള്‍. എഫ് ഐ ആര്‍ എടുത്ത ജാമ്യമില്ലാ കേസ് നില നില്‍ക്കുമ്പോള്‍ തന്നെ രാധാകൃഷ്ണന്‍ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകള്‍ ഇറക്കിയിട്ടുണ്ട് (അയാള്‍ അയച്ച മെയില്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും ).
രാധാകൃഷ്ണന്റെയും സത്യം അറിയാന്‍ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങള്‍ വീണ്ടും ബോധവതികള്‍ ആകുകയാണ്.

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴില്‍ എടുക്കുന്നവരാണ് ഞങ്ങള്‍. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com