സഹോദരിയുടെ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ സഹായം : ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടി

ബിജിമോളുടെ സഹോദരി പ്രസിഡന്റായ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്ന ആരോപണത്തിലാണ് വിശദീകരണം തേടിയത്
സഹോദരിയുടെ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ സഹായം : ഇ എസ് ബിജിമോളോട് സിപിഐ വിശദീകരണം തേടി
Updated on
1 min read

തിരുവനന്തപുരം : സിപിഐ നേതാവും  പീരുമേട് എംഎല്‍എയുമായ ഇ എസ് ബിജിമോളോട് സിപിഐ നേതൃത്വം വിശദീകരണം തേടി. സാമ്പത്തിക ആരോപണത്തിലാണ് നടപടി. ഇ.എസ്.ബിജിമോളുടെ സഹോദരി പ്രസിഡന്റായ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്ന ആരോപണത്തിലാണ് വിശദീകരണം തേടിയത്. തേക്കടി പെരിയാര്‍ ഫൗണ്ടേഷന്‍ പണം അനുവദിച്ചത് മാനദണ്ഡം പാലിക്കാതെയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. വിഷയത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളോടും സിപിഐ നേതൃത്വം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ഇ.എസ് ബിജിമോള്‍ എംഎല്‍എയുടെ സഹോദരി ജിജി മോള്‍ പ്രസിഡന്റായ സ്‌പൈസസ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ പതിനഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള ട്രസ്റ്റുകള്‍ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ധനസഹായം നല്‍കുക. എന്നാല്‍ സപൈസസ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ. തട്ടിപ്പിന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി.കുമാര്‍ ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം ഉയര്‍ന്നത്. 

അതേസമയം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ് ഇഡിസികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സൊസൈറ്റിക്ക് അനുവദിച്ചതായാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്.  എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചെന്നും വനംമന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയുടെ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചതെന്നുമാണ് ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com