സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ നിലയില്‍, 'ആസൂത്രിത' കൊലപാതകം; രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് 

വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാക്കുന്ന സൂചന ലഭിച്ചു
സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ നിലയില്‍, 'ആസൂത്രിത' കൊലപാതകം; രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് 
Updated on
1 min read

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാക്കുന്ന സൂചന ലഭിച്ചു. കൊല നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ നിലയിലാണ്. റോഡിലേക്കുളള സിസിടിവിയാണ് തിരിച്ചുവച്ചതെന്ന് പൊലീസ് പറയുന്നു.

വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംക്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം.സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജ്ജിതമെന്ന് റൂറല്‍ എസ് പി ബി അശോകന്‍ പറഞ്ഞു.

മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനം തടഞ്ഞുനിര്‍ത്തി ഇവരെ ആക്രമിക്കുകയായിരുന്നു.ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഡിവൈഎഫ്‌ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. സംഭവത്തിനു പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ സിപിഎം നേതൃത്വം ആരോപിച്ചു. തുടര്‍ച്ചയായി സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് തേമ്പാന്‍മൂട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com