കോട്ടയം : പീഡനക്കേസിൽ അറസ്റ്റിലായ യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കേട്ട് പൊലീസ് ഞെട്ടി. വൈക്കം, വെച്ചൂർ, മറ്റം, ജിത്തുഭവനിൽ ജിൻസ് സജി(24) യുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ നടുങ്ങിയത്. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനികളുടേതു മുതൽ മധ്യവയസ്കരായ സ്ത്രീകളുടേതു വരെയുള്ളവരുടെ നാൽപതിലധികം നഗ്നചിത്രങ്ങളും വീഡിയോകളുമാണ് ജിൻസിന്റെ ഫോണിൽ പ്രത്യേക ഫയലായി സൂക്ഷിച്ചത്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വശത്താക്കി പീഡിപ്പിച്ച കേസിലാണ് ജിൻസ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളോടും യുവതികളോടും പ്രണയം നടിച്ച് ചാറ്റിങിലൂടെ ഇവരുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടും. ഇതു സൂക്ഷിച്ചു വയ്ക്കുന്ന ജിൻസ് പിന്നീട് ഇവരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ശാരീരിക ബന്ധം പുലർത്തുകയായിരുന്നു പതിവെന്ന് പൊലീസ് സൂചിപ്പിച്ചു.
30 ലധികം പെൺകുട്ടികളെ ഇയാൾ ഈ രീതിയിൽ ഉപദ്രവിച്ചെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ ചതിയിൽപ്പെട്ട ഒരു സ്കൂൾ വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരം സ്കൂൾ പ്രിൻസിപ്പൽ ഓപ്പറേഷൻ ഗുരുകുലം ടീമിന് കൈമാറിയതോടെയാണ് ഇയാൾ പിടിയിലായത്. ജിൻസിന്റെ മൊബൈലിലുണ്ടായിരുന്ന ദൃശ്യങ്ങൾ മറ്റേതെങ്കിലും ഫോണുകളിലേക്കോ കംപ്യൂട്ടറുകളിലേക്കോ പകർത്തിയോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ജിൻസിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ചിത്രങ്ങളും വിഡിയോകളും പുറത്തുപോയിട്ടുണ്ടന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ ചതിയിൽപ്പെട്ടവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. കൂടുതൽ തെളിവെടുപ്പിനായി ജിൻസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അടുത്തദിവസം അപേക്ഷ നൽകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ ജിൻസിന് കഞ്ചാവു വിൽപനസംഘവുമായി ബന്ധമുണ്ടെന്നും എസ്ഐ എസ് ശ്യാംകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
