തിരുവനന്തപുരം : സ്പ്രിംഗ്ളർ കരാറിൽ സിപിഐക്ക് കടുത്ത അതൃപ്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എകെജി സെന്ററിൽ നേരിട്ടെത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് അതൃപ്തി അറിയിച്ചത്. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനം ശരിയായില്ലെന്ന് കാനം കോടിയെരിയെ അറിയിച്ചു.
കരാർ ഇടതു നിലപാടിന് വിരുദ്ധമാണ്. മന്ത്രിസഭയെയും നിയമവകുപ്പിനെയും അറിയിക്കാതിരുന്നത് ശരിയായില്ല. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാർ പാടില്ല. ചർച്ച ചെയ്യാതെ തീരുമാനമെടുത്തത് ശരിയായില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
നേരത്തെ ഐടി സെക്രട്ടറി ശിവശങ്കർ എംഎൻ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ശിവശങ്കർ എംഎൻ സ്മാരകത്തിലെത്തിയത്. കരാറുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കാനത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു.
സിപ്രിംഗ്ളർ കരാറിൽ കാനം രാജേന്ദ്രൻ നേരത്തെ കോടിയേരിയെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിൽ തൃപ്തനാകാതെ കാനം ഇന്നലെ വൈകീട്ട് മൂന്നരയോടെ എകെജി സെന്ററിൽ നേരിട്ടെത്തി അതൃപ്തി അറിയിക്കുകയായിരുന്നു. കോവിഡ് പ്രശ്നം ഒതുങ്ങിയശേഷം വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് കോടിയേരി കാനത്തെ അറിയിച്ചതായാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates