തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ഇനി ഓടാൻ സാധിക്കുക 140 കിലോമീറ്റർ മാത്രം. സ്വകാര്യ ബസുകൾക്ക് ദൂര പരിധി നിയമം ലംഘിച്ച് കെഎസ്ആർടിസി ബസുകൾക്കൊപ്പം ഓടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കി. 2015ൽ നൽകിയ ആനുകൂല്യമാണ് സർക്കാർ റദ്ദാക്കിയത്. ജൂലായ് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു. കെഎസ്ആർടിസിക്കു നേട്ടമാകുന്ന തീരുമാനമാണ് സർക്കാരിന്റേത്.
31 ദേശസാത്‌കൃത പാതകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടി വരും. നിലവിൽ കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റുകൾക്കൊപ്പം ഇവ ഓർഡിനറി ബസുകളായി മത്സരിച്ച് ഓടുകയാണ്. കോടതി വിധിയുടെ ആനുകൂല്യത്തിൽ അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ ഓടാനുള്ള അനുമതിയും ഇവർ നേടിയെടുത്തിരുന്നു. 500 കിലോമീറ്റർ വരെ സ്വകാര്യ ഓർഡിനറി ബസുകൾ ഓടിയിരുന്നു.
2015ൽ സർക്കാർ ഇറക്കിയ ഉത്തരവാണ് ഇതിന് സഹായകമായത്. ഈ ഉത്തരവാണ് ഇപ്പോൾ തിരുത്തിയത്. മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ഒരു ട്രിപ്പിൽ പരമാവധി 140 കിലോമീറ്ററാണ് ഓടാൻ അനുമതിയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസുകൾക്ക് നൽകിയ ആനുകൂല്യം പിൻവലിച്ചത്.
സംസ്ഥാനത്ത് ദീർഘദൂര ബസുകൾ ഓടിക്കാൻ കെഎസ്ആർടിസിക്കു മാത്രമാണ് അനുമതിയുള്ളത്. ഫ്‌ളീറ്റ് ഓണർ വ്യവസ്ഥകൾ പാലിക്കാനുള്ള സജ്ജീകരണങ്ങൾ കോർപറേഷനു മാത്രമാണ് സ്വന്തമായുള്ളത്. ബസ് സ്റ്റേഷനുകൾ, വിശ്രമ മുറികൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ ദീർഘദൂര ബസ് ഓപറേറ്റർമാർ ഒരുക്കേണ്ടതുണ്ട്.
ഇതൊന്നും ഇല്ലാതിരുന്നിട്ടും 241 സ്വകാര്യ ബസുകൾ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് എന്ന പേരിൽ ദീർഘദൂര ബസുകളായി ഓടുന്നുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഇവയുടെ പെർമിറ്റ് പുതുക്കുന്നത് തടയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates