തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നത് സംബന്ധിച്ച് മാനേജ്മെന്റും സർക്കാരും നാളെ ചർച്ച നടത്തും. ബുധനാഴ്ച നടത്താനിരുന്ന ചർച്ചയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്താണ് ചർച്ച. ഫീസ് നിര്‍ണയിക്കാതെ മെഡിക്കല്‍ പ്രവേശനനടപടികള്‍ ആരംഭിക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സ്വാശ്രയ മാനേജ്മെൻറുകൾ തീരുമാനിച്ചതിനാലാണ് ചർച്ച നേരത്തെയാക്കിയത്.
ഫീസ് പുതുക്കി നിശ്ചയിക്കാൻ വൈകിയതാണ് ഇത്തവണത്തെ മെഡിക്കൽ പ്രവേശനം പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ തവണ ചെയ്തതുപോലെ ബോണ്ട് വാങ്ങി പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനം. എം.ബി.ബി.എസ് പ്രവേശനത്തിനായി സർക്കാർ നിയമസഭയിൽ മെഡിക്കൽ ബിൽ അവതരിപ്പിക്കുകയും അത് നിയമമാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിർദേശമനുസരിച്ച് ഫീസ് നിർണയ സമിതിയും മേൽനോട്ട സമിതിയും രൂപീകരിക്കുകയും ചെയ്തു.
എന്നാൽ കൃത്യമായ ഫീസ് നിശ്ചയിക്കാൻ സർക്കാരിനായില്ല. ബോണ്ട് വാങ്ങി പ്രവേശനം നൽകുന്നതിനോട് മെഡിക്കൽ മാനേജ്മന്റുകൾക്ക് യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് പ്രവേശന നടപടികൾക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാൻ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് ഫെഡറേഷനും തീരുമാനിച്ചത്.
മെഡിക്കൽ മാനേജുമെന്റുകളുമായി ചർച്ചയിലൂടെ ഒത്തുതീർപ്പിലെത്താനും നിലവിലെ പ്രതിസന്ധി മറികടക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ഫീസ് വർധിപ്പിക്കുകയെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. ഡീംഡ് സർവകലാശാലകൾ വാങ്ങുന്ന ഉയർന്ന ഫീസ് വാങ്ങാൻ തങ്ങൾക്കും അവകാശമുണ്ടെന്നും അത് കോടതി അംഗീകരിച്ചതാണെന്നുമാകും മാനേജ്മെന്റ് ചർച്ചയിൽ ഉന്നയിക്കുക എന്നാണ് റിപ്പോർട്ടുകൾ
മെഡിക്കൽ പ്രവേശനത്തിന് 85 ശതമാനം സീറ്റില്‍ 12ലക്ഷം ഫീസ് വേണമെന്നാണ് മാനേജ്മെന്റുകളുടെ പുതിയ ആവശ്യം. 15ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 30 ലക്ഷം വേണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് ഉന്നയിക്കും. ആവശ്യം അംഗീകരിച്ചാല്‍ 10ശതമാനം നിര്‍ധന വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുമെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates