

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻഐഎ പരിശോധിക്കും. ഈ ഭാഗങ്ങളിൽ നിന്നുള്ള 40 കാമറ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങാൻ എൻഐഎ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയും കാമറകളിലെ ദൃശ്യങ്ങളാകും പരിശോധിക്കുക. കാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ച ശേഷമാണ് എൻഐഎ ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്താൻ പൊതുഭരണ വകുപ്പിനെ അറിയിച്ചത്.
സെക്രട്ടേറിയറ്റിലുള്ള 82 കാമറകളിൽ നിന്നുള്ള ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തണമെങ്കിൽ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്. ഇതിന്റെ പകുതിയോളം കാമറകളുടെ ദൃശ്യങ്ങൾ പകർത്താൻ 70 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് കണക്ക്.
കാമറ ദൃശ്യങ്ങൾ പകർത്താനുള്ള സംവിധാനങ്ങളൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രിക്കൽ വിഭാഗത്തോട് പൊതുഭരണ വകുപ്പ് നിർദേശിച്ചു. ദൃശ്യങ്ങൾ പകർത്താനുള്ള സംഭരണ സംവിധാനങ്ങൾ വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കും. ദൃശ്യങ്ങൾ പകർത്താൻ ഒരു മാസത്തിലധികം സമയം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates