കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ വിമാനത്താവളത്തിലെ രണ്ട് താത്കാലിക ജീവനക്കാർ കസ്റ്റഡിയിൽ. ഡിആർഐയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കള്ളക്കടത്ത് സ്വർണം പുറത്തെത്തിക്കാൻ ഇവർ സഹായിച്ചുവെന്നാണ് നിഗമനം.
കരിപ്പൂർ വിമാനത്താവളത്തിനടുത്ത് ഡിആർഐ സംഘത്തെ വാഹനം ഇടിച്ചുതെറിപ്പിച്ച് രക്ഷപെടാനായിരുന്നു സ്വർണക്കടത്തു സംഘത്തിന്റെ ശ്രമം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പിന്നാലെ സംഘത്തിന്റെ കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചതോടെ ഒരു പ്രതി പിടിയിലായി. വാഹനം ഓടിച്ചയാൾക്കായി തിരച്ചിൽ തുടങ്ങി. നാലു കിലോയോളം സ്വർണമാണ് പിടികൂടിയത്.
ഡിആർഐ ഉദ്യോഗസ്ഥൻ ആൽബർട്ട് ജോർജും ഡ്രൈവർ നജീബും സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കൊടുവളളി സ്വദേശി നിസാറാണ് അറസ്റ്റിലായത്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.
സ്വർണവുമായി വന്ന കാറിനെ പിന്തുടർന്ന ഡിആർഐ ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ടു ബൈക്കുകളിൽ ഒന്നാണ് സംഘം ഇടിച്ചു തെറിപ്പിച്ചത്. സ്വർണക്കടത്തുകാരുടെ കാർ നിർത്താൻ കൈ കാട്ടിയതിനു പിന്നാലെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 25 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി.
ഇടിപ്പിച്ച കാറോടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പരിസരത്തെ ഒരു വീട്ടിൽ നിന്ന് മുണ്ടു വാങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. അപകട സ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വർണ മിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊർങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുളള കാറിലാണ് സ്വർണം കടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates