ഹാരിസണ്‍ ഭൂമി: നിയമസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ തള്ളണമെന്ന് സുധീരന്‍

സര്‍ക്കാരിലെ നിക്ഷിപ്ത താത്പര്യക്കാരുടെ കരുനീക്കങ്ങളാണ് റിപ്പോര്‍ട്ടില്‍ തെളിയുന്നതെന്ന് സുധീരന്‍
ഹാരിസണ്‍ ഭൂമി: നിയമസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ തള്ളണമെന്ന് സുധീരന്‍
Updated on
1 min read

തിരുവനന്തപുരം: ഹാരിസണും ടാറ്റയും ഉള്‍പ്പെടെ വന്‍കിടക്കാരുടെ അനധികൃത ഭൂമി തിരിച്ചുപിടിക്കുന്നതിന് എതിരായ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചവറ്റുകുട്ടയില്‍ തള്ളണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍. സര്‍ക്കാരിലെ നിക്ഷിപ്ത താത്പര്യക്കാരുടെ കരുനീക്കങ്ങളാണ് റിപ്പോര്‍ട്ടില്‍ തെളിയുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.

ടാറ്റ, ഹാരിസണ്‍ തുടങ്ങിയവരുടെ കയ്യേറ്റങ്ങള്‍ അനധികൃതമായി കാണാനാകില്ലെന്നും അവരുടെ കൈവശമുള്ള ഭുമി കൈവശഭൂമിയായി മാത്രമേ കണക്കാക്കാനാകൂ എന്നുമുള്ള നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത് സംസ്ഥാന സര്‍ക്കാരിലെ നിക്ഷിപ്ത താല്പര്യക്കാരുടെ കരുനീക്കങ്ങളാണ്.
വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടും തുടര്‍നടപടികള്‍ മുന്നോട്ട് നീക്കുന്നതിലും കേസ്സുകള്‍ ഫലപ്രദമായി നടത്തുന്നതിലും സര്‍ക്കാരിന്റെ ഭാഗത്ത് പ്രകടമായ വീഴ്ചകളെക്കുറിച്ച്  മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്‍ പെടുത്തുന്നതിന് താന്‍ തന്നെ കത്തുകളയച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായ തണുപ്പന്‍ പ്രതികരണം വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഗൂഢലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. ഇതിന്റെയെല്ലാം ഭാഗമാണോ നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്ന് സംശയിക്കാവുന്ന സാഹചര്യമാണ് വന്നിട്ടുള്ളതെന്ന് സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്‌ററില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നിയമവകുപ്പ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം വന്‍കിട കയ്യേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെ പോലെ നിയമ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് കണ്ടാല്‍ ആര്‍ക്കും തോന്നുക. ഹൈക്കോടതി തള്ളിക്കളഞ്ഞ വന്‍കിടക്കാരുടെ വാദങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.
വന്‍കിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കുന്നതിനുള്ള വന്‍ ഗൂഢാലോചനയുടെ ഫലമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മുതല്‍ സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ക്കും നിലപാടുകള്‍ക്കും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിനും വിരുദ്ധമായ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങള്‍ക്കും തെല്ലും വില കല്‍പ്പിക്കാതെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിന് രൂപം കൊടുത്ത നിയമ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം  നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com