ഹിന്ദു-മുസ്‌ലിം ഭിന്നത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നു; യെച്ചൂരി; മോദിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു

വീണ്ടും അധികാരത്തിലെത്താമെന്ന മോദിയുടെ സ്വപനം സഫലമാകില്ല
ഹിന്ദു-മുസ്‌ലിം ഭിന്നത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നു; യെച്ചൂരി; മോദിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു
Updated on
1 min read

കൊച്ചി: ഹിന്ദു-മുസ് ലിം ഭിന്നത പരമാവധി ആളിക്കത്തിക്കാനാണ് ഓരോ സന്ദര്‍ഭവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി. ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചര്‍ച്ചകളിലൂടെ കശ്മീര്‍ വിഷയത്തിന് പരിഹാരം കാണാതെ പട്ടാള നടപടി സ്വീകരിച്ച മോദിയുടെ തന്ത്രം ഹിന്ദു-മുസ്‌ലിം ഭിന്നത ആളിക്കത്തിക്കുക എന്നതാണ്. ഇതുവഴി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. വീണ്ടും അധികാരത്തിലെത്താമെന്ന മോദിയുടെ സ്വപനം സഫലമാകില്ല. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മടക്ക് യാത്രയ്ക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഇതാണ് രാജ്യത്തെ ക്യാമ്പസുകളില്‍ മോദിയുടെ സംഘടനയ്‌ക്കേറ്റ കനത്ത തിരിച്ചടി സൂചിപ്പിക്കുന്നത്,അദ്ദേഹം പറഞ്ഞു. 

വിവാദങ്ങള്‍കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ വികസന കര്‍മപഥത്തില്‍ നിന്ന് തിരിച്ചുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മിനെതിരെ ദീര്‍ഘകാലമായി ആര്‍എസ്എസ് ആക്രമണം അഴിച്ചുവിടുന്നു. ഇതുവരെ അതിന് മുന്നില്‍ മുട്ടുമടക്കിയിട്ടില്ല, അദ്ദേഹം പറഞ്ഞു. 

ഭീകരവാദ രാഷ്ട്രീയം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ജനാധിപത്യ സമരങ്ങളെ തളര്‍ത്തുന്നതായും ഇത്തരം സമരങ്ങളെ അംഗീകരിക്കുന്നില്ലെന്നും സമ്മേളനം വിലയിരുത്തി. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളാണെങ്കില്‍ പോലും ഭീകര പ്രവര്‍ത്തനം ഒന്നിനും പരിഹാരമല്ല. ജനാധിപത്യ സമരങ്ങള്‍ക്ക് ഇത് വിഘാതമാകും. ദക്ഷിണേഷ്യയെ ബാധിച്ച ഗുരുതര പ്രതിസന്ധിയെന്ന നിലയില്‍ രോഹിങ്ക്യന്‍ പ്രശ്‌നത്തിന് ശാശത്വ പരിഹാരം കണ്ടെത്താന്‍ രാജാന്ത്യര സമൂഹം ഇടപെടണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com