കറാച്ചി: 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്ര വിധി പ്രസ്താവിച്ച് പാകിസ്ഥാന്‍ കോടതി. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ആര്‍ത്തവ ചക്രം പൂര്‍ത്തിയാക്കിയിരുന്നതായും അതുകൊണ്ടു വിവാഹം ശരീഅത്ത് നിയമപ്രകാരം സാധുവാണെന്നുമായിരുന്നു കോടതി ഉത്തരവ്. സിന്ധ് കോടതിയാണ് വിവാഹം സാധുവാണെന്ന വിധി പ്രസ്താവിച്ചത്.
14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന യുവാവാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം. പെൺകുട്ടിയെ ഇയാൾ ഇസ്ലാമിലേക്ക് മതം മാറ്റി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.
സിന്ധ് കോടതിയുടെ വിധിക്കെതിരെയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ തബാസും യൂസഫ് പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടു. അതേസമയം, പ്രായം കുറവാണെങ്കിലും പെണ്‍കുട്ടിക്ക് ആര്‍ത്തവമുണ്ടെങ്കില്‍ വിവാഹം സാധുവാകുമെന്നും കോടതി വ്യക്തമാക്കി.
സിന്ധ് പ്രവിശ്യയിലെ ശൈശവ വിവാഹം നിരോധന നിയമപ്രകാരമല്ല കോടതി വിധിയെന്ന് അഭിഭാഷകന്‍ ആരോപിച്ചു. 2014ല്‍ പ്രവിശ്യയില്‍ 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിനായി നിയമം പാസാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അബ്ദുല്‍ ജബ്ബാറിനും അയാളുടെ കുടുംബത്തിനും ഒത്താശ ചെയ്തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പ്രായം സംബന്ധിച്ച പെണ്‍കുട്ടിയുടെ പരിശോധനാ ഫലം അനുകൂലമായാലും അവളെ ഭര്‍ത്താവിനൊപ്പം വിടാന്‍ പൊലീസ് കൂട്ടുനില്‍ക്കുമെന്നും ഇവര്‍ ആരോപിച്ചു. പരിശോധനാ ഫലം വരുന്നത് വരെ പെൺകുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ മാതാപിതാക്കള്‍ അനുമതി തേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates