ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്റെ മധ്യഭാഗത്ത് ഇസ്രയേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 60 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നാലിനുണ്ടായ ഉഗ്രസ്ഫോടനം നഗരത്തെ മൊത്തം കുലുക്കിയെന്നാണു റിപ്പോർട്ട്. എട്ടു നിലക്കെട്ടിടം പൂർണമായി നിലം പതിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയം.
മരണസംഖ്യ ഇനിയും ഉയരുമെന്നാണു ലെബനീസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്. മുന്നറിയിപ്പ് നൽകാതെയാണ് ഇസ്രയേലി സേന ആക്രമണം നടത്തിയതെന്നാണ് വിവരം. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതു കൊണ്ടാകാം മുന്നറിയിപ്പു നല്‍കാതിരുന്നത്. നാലു ബോംബുകൾ ഉപയോഗിച്ചു. അടുത്ത ദിവസങ്ങളിൽ ബെയ്റൂട്ടിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്രയേലി സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലും ആക്രമണമുണ്ടായി. കഴിഞ്ഞവർഷം ഒക്ടോബറിലെ ഹമാസ് ഭീകരാക്രമണത്തിനു പിന്നാലെ ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കാൻ തുടങ്ങിയതാണു സംഘർഷത്തിനു കാരണം. ഇസ്രയേലി ആക്രമണങ്ങളിൽ 3645 പേർ കൊല്ലപ്പെട്ടുവെന്നാണു ലെബനീസ് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

