

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തല്‍. സുരക്ഷാ ഏജന്‍സികള്‍ ഉടൻ തന്നെ ഇത് കണ്ടെത്തുകയായിരുന്നു. പാക് കേന്ദ്രമന്ത്രി ഫവാദ് ഹുസൈൻ ചൗധരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
വധഗൂഢാലോചനയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയതായും കേന്ദ്രമന്ത്രി ചൗധരി പറഞ്ഞു. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ഇമ്രാന്‍ സര്‍ക്കാര്‍ പുറത്തേക്കുള്ള വഴിയിലാണ്. ഞായറാഴ്ച രാവിലെ അവിശ്വാസപ്രമേയം പാക് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
അവിശ്വാസപ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇമ്രാന്‍ ഖാന്‍ തള്ളിക്കളഞ്ഞിരുന്നു. അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണ്. രാജ്യം കടന്നു പോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയാണ്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ തിരികെ വരുമെന്നും ഇമ്രാന്‍ പറഞ്ഞു.
യുഎസിനെതിരെ പരോക്ഷ ആരോപണമുന്നയിച്ച ഇമ്രാന്‍ ഖാന്‍, പാക് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിനു പിന്നില്‍ വിദേശ രാജ്യമാണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാകിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates