

വാഷിങ്ടണ്‍: ഇറാന്‍ മുന്നോട്ട് വച്ച് ചര്‍ച്ചാ നിര്‍ദ്ദേശങ്ങള്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിലായിരുന്നു ഇറാന്‍ നിര്‍ദ്ദേശങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇറാന്റെ നിബന്ധനകള്‍ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നാണ് ട്രംപിന്റെ നിലപാട്.
''അവര്‍ക്ക് ഡീലുണ്ടാക്കണം. പക്ഷെ ഞാന്‍ അതില്‍ സംതൃപ്തനല്ല'' എന്നാണ് വൈറ്റ് ഹൗസിന് മുന്നില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായി ട്രംപ് പറഞ്ഞത്. ഇറാന്റെ ഭരണനേതൃത്വം ഒരു രണ്ടോ മൂന്നോ സംഘങ്ങളായി ചിതറിപ്പോയെന്നും ട്രംപ് പറഞ്ഞു.
സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഇറാന്റെ ആണവ പദ്ധതികളെ ശക്തമായി തന്നെ എതിര്‍ക്കുകയാണ് അമേരിക്ക. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ട്രംപ് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി ''നമുക്ക് പോയി അവരെ പൊട്ടിച്ച് തീര്‍ത്തു കളയണോ അതോ ഒരു കരാറിന് ശ്രമിക്കണമോ? '' എന്നായിരുന്നു.
ആക്രമിച്ച് തകര്‍ക്കനാണോ ആഗ്രഹിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് നല്‍കിയ മറുപടി മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തില്‍ താനത് വേണ്ടെന്ന് വെക്കുന്നുവെന്നാണ്. അതേസമയം പാക്കിസ്ഥാന്റെ മധ്യസ്ഥത ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചു. എന്നാല്‍ അവര്‍ക്ക് എവിടേയും എത്താനായിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. തനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഇറാന്‍ ആവശ്യപ്പെടുന്നതെന്നാണ് ട്രംപ് പറയുന്നത്.
നേരത്തെ, ഇറാനെതിരെയുള്ള സൈനിക നടപടികള്‍ 'അവസാനിപ്പിച്ചതായി' യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇറാനുമായുള്ള യുദ്ധം തുടരാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണ്ടെന്നും ട്രംപ് വാദിച്ചു.
നിയമപ്രകാരം, സൈനിക നടപടിയെക്കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു കഴിഞ്ഞു 60 ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചാല്‍ മാത്രമേ യുദ്ധവുമായി പ്രസിഡന്റിന് മുന്നോട്ടുപോകാനാകൂ. അനുമതി ലഭിച്ചില്ലെങ്കില്‍ സൈനിക നടപടി നിര്‍ത്തി വയ്‌ക്കേണ്ടി വരും.
ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക നടപടിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് യുദ്ധം അവസാനിച്ചതായി ട്രംപ് അറിയിച്ചത്. ഏപ്രില്‍ 7 മുതല്‍ വെടിവയ്പുണ്ടായിട്ടില്ലെന്നാണ് ട്രംപ് വാദിക്കുന്നത്. ഈ വാദം അനുസരിച്ച് തനിക്ക് കൂടുതല്‍ സമയം കിട്ടുമെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ നിയമത്തില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates