Global stocks | തകര്‍ന്നടിഞ്ഞ് യൂറോപ്യന്‍ യുഎസ് വിപണികള്‍; താരിഫ് പുനഃപരിശോധിക്കണമെന്ന് മുറവിളി, പിന്നോട്ടില്ലെന്നുറച്ച് ട്രംപ്

അമേരിക്കന്‍ വിപണികള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് കുപ്പുകുത്തുന്ന കാഴ്ച ഇന്നും തുടര്‍ന്നു. നാല് ശതമാനം ഇടിവിലാണ് യുഎസ് ഓഹരി സൂചികകള്‍ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്
Global stocks
തകര്‍ന്നടിഞ്ഞ് യൂറോപ്യന്‍ യുഎസ് വിപണികള്‍AFP
Updated on
2 min read

വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഇന്ത്യന്‍ വിപണി ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളില്‍ ഉണ്ടായ വന്‍ തിരിച്ചടിയ്ക്ക് പിന്നാലെ യൂറോപ്യന്‍, യുഎസ് വിപണികളും വന്‍ തകര്‍ച്ച നേരിട്ടു. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചിക ആറര ശതമാനമാണ് ഇടിഞ്ഞത്. ബ്രിട്ടീഷ് സൂചികകള്‍ ഒരു വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ ഇടിവിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കന്‍ വിപണികള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് കുപ്പുകുത്തുന്ന കാഴ്ച ഇന്നും തുടര്‍ന്നു. നാല് ശതമാനം ഇടിവിലാണ് യുഎസ് ഓഹരി സൂചികകള്‍ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്.

കോവിഡ് കാലത്ത് ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടിവ് നേരിട്ട 2020 മാര്‍ച്ചിന് ശേഷം യുഎസ് വിപണി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ട്രംപിന്റെ പകരച്ചുങ്ക നടപടിയ്ക്ക് പിന്നാലെ നേരിടുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 500 മുന്‍നിര കമ്പനികളുടെ പ്രകടനം വിലയിരുത്തുന്ന എസ് ആന്‍ഡ് പി 20 ശതമാനത്തില്‍ അധികമാണ് നഷ്ടം നേരിട്ടത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വലിയ മുന്നേറ്റം കാഴ്ച വച്ചിടത്ത് നിന്നാണ് തിരിച്ചടി.

വിപണിയിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിലും നയം മാറ്റത്തിന് തയ്യാറല്ലെന്ന് യുഎസ് പ്രസിഡന്റിന്റെ നിലപാട് സാഹചര്യം ഗുരുതരമാക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയ്ക്ക് എതിരായ ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം ഇതുസംബന്ധിച്ച സൂചന ശക്തമാക്കുന്നതാണ്. ചൈന യുഎസിന് എതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ ഉടന്‍ പിന്‍വലിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൈന ഇതിന് തയ്യാറായില്ലെങ്കില്‍ നാളെ മുതല്‍ അധിക തീരുവ ചുമത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി.

Donald Trump
ഡോണൾഡ് ട്രംപ്എപി

പകരച്ചുങ്കം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളില്‍ നിന്ന് ട്രംപ് പിന്നോട്ട് പോയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടേണ്ടിവരുമെന്നാണ് വ്യവസായികള്‍ ഉള്‍പ്പെടെ നല്‍കുന്ന മുന്നറിയിപ്പ്. ശതകോടീശ്വരനും ട്രംപിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്ന ബില്‍ അക്മാന്‍ താരിഫ് പുനപരിശോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. ശത്രു - മിത്ര രാജ്യങ്ങളെ ഒരു പോലെ കാണുന്ന ട്രംപിന്റെ നടപടി വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇപ്പോഴത്തെ തിരിച്ചടി വന്‍ തിരിച്ചുവരവിന് വഴിയൊരുക്കും എന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല.

ട്രംപിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഏഷ്യന്‍ വിപണികളിലും വലിയ തളര്‍ച്ച ഉണ്ടാക്കിയിരുന്നു. സെന്‍സെക്സ് 4000 പോയിന്റ് നഷ്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. 5 ശതമാനം ഇടിവാണ് സെന്‍സെക്സ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ആയിരം പോയിന്റ് ആണ് താഴ്ന്നത്. 2024 ജൂണ്‍ നാലിന് ശേഷം ആദ്യമായാണ് ഒറ്റദിനത്തില്‍ ഇത്രയുമധികം ഇടിയുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിമിഷങ്ങള്‍ കൊണ്ട് 20 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

ഹോങ്കോങ്ങിലെ ഓഹരികള്‍ 13.2 ശതമാനമാണ് ഇടിഞ്ഞത്. 1997 ന് ശേഷമുള്ള ഏറ്റവും മോശം ദിവസം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇതിനിടെ 2021 ന് ശേഷം ആദ്യമായി യുഎസ് ക്രൂഡ് ഓയിലിന്റെ ഒരു ബാരല്‍ വില 60 ഡോളറില്‍ താഴെയായി. ബിറ്റ്‌കോയിന്‍ 78,000 ഡോളറിലേക്ക് കൂപ്പുകുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com