

ടെല്‍ അവീവ്: ഗാസയില്‍ കണ്ണുംപൂട്ടിയുള്ള ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുമ്പെങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദേശിച്ചു.
ഗാസ അതിര്‍ത്തിയില്‍ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശം. സൈന്യത്തെ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക, സമ്പൂര്‍ണ ആധിപത്യം നേടുക. ഗാസ പഴയപടിയാകില്ലെന്ന് ഉറപ്പാക്കുക. മന്ത്രി സൈന്യത്തോട് പറഞ്ഞു.
ഗാസയിൽ മാറ്റം വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍ അവര്‍ വിചാരിക്കാത്ത തരത്തില്‍ 180 ഡിഗ്രി മാറുന്ന തരത്തിലുള്ള മാറ്റമാണ് നടപ്പാക്കേണ്ടത്. ആക്രമണം നടത്തിയതില്‍ അവര്‍ ഖേദിക്കണം. രാജ്യത്തെ ജനങ്ങളെ, സ്ത്രീകളെ കൊലപ്പെടുത്തിയവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.
ഹമാസിന്റെ പ്രധാന നേതാക്കളെ വധിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികളെ കണ്ടെത്തി ഉന്മൂലനം ചെയ്യാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും അഡ്മിറല്‍ ഹഗാരി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates