

ബാഗ്ദാദ്: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് ഇന്ന് തുടക്കം. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്. മൂന്ന് ദിവസമാണ് സന്ദർശനം. 15 മാസങ്ങൾക്ക് ശേഷമാണ് ഫ്രാൻസിസ് മാർപാപ്പ വിദേശ പര്യടനം നടത്തുന്നത്. സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. മാർപാപ്പയുടെ സന്ദർശത്തിന് സുരക്ഷയൊരുക്കാൻ 10,000 സൈനികരെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്.
നിങ്ങൾ എല്ലാവരും സഹോദരൻമാരാണ് എന്ന വാക്യമാണ് സന്ദർശനത്തിന്റെ പ്രമേയം. ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിക്ക് ബാഗ്ദാദിലെത്തുന്ന മാർപാപ്പ തുടർന്ന് ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പൂർവപിതാവായ അബ്രഹാം ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഊർ സന്ദർശിക്കുന്ന മാർപാപ്പ, നജാഫിലെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും.
ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മൊസൂൾ അടക്കം ആറ് നഗരങ്ങളാണ് മാർപാപ്പ സന്ദർശിക്കുന്നത്. യുദ്ധവും അഭ്യന്തര കലാപങ്ങളും ഭീകരാക്രമണവും അതിജീവിക്കുന്ന ഇറാഖിലെ പുരാതന ക്രൈസ്തവ സമൂഹത്തിന് സാന്ത്വനം പകരുകയാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രഥമലക്ഷ്യമെന്ന് വത്തിക്കാൻ വ്യക്തമാക്കി. 2,000 ൽ സദ്ദാം ഹുസൈൻ പ്രസിഡന്റായിരിക്കെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ബാഗ്ദാദ് സന്ദർശനത്തിന് അനുമതി നൽകിയിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates