

കാഠ്മണ്ഡു: നേപ്പാളിലെ റസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളിലായുണ്ടായ മിന്നല്‍പ്രളയത്തില്‍ കനത്ത നാശനഷ്ടം. ഭോട്ടെ കോശി നദിയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ മിന്നല്‍പ്രളയം സംഭവിക്കുകയായിരുന്നു. എട്ടുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേരെ കാണാതായി. പ്രളയത്തില്‍ നിരവധി ഗ്രാമങ്ങളും ഒലിച്ചുപോയി.
ടിബറ്റന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് മിന്നല്‍ പ്രളയം വന്‍ നാശം വിതച്ചത്. തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും പ്രളയത്തില്‍ തകര്‍ന്നു. 40 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ 12 പേരെ നേപ്പാള്‍ സൈന്യം രക്ഷപ്പെടുത്തി.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്‌ട്രിസിറ്റി അതോറിറ്റി (എൻഇഎ) അറിയിച്ചു. സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു.
ഭോട്ടെ കോശി നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും, ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിമുറെയിലും സ്യാബ്രുബെസിയിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് കുതിച്ചെത്തുന്ന വെള്ളം ഗ്രാമങ്ങളെ തുടച്ചുനീക്കി മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates