കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വന്‍ രാസ അപകട ഭീഷണി. ഓറഞ്ച് കൗണ്ടിയിലെ ഗാര്‍ഡന്‍ ഗ്രോവിലുള്ള ജികെഎന്‍ എയറോസ്‌പേസ് പ്ലാന്റിലെ ഭീമന്‍ കെമിക്കല്‍ടാങ്ക് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നാണ് മുന്നറയിപ്പ്. ഇതേ തുടര്‍ന്ന് ഏകദേശം 40,000 സമീപവാസികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
വാണിജ്യ, സൈനിക വിമാനങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ നിര്‍മിക്കുന്ന ജികെഎന്‍ എയ്‌റോസ്‌പേസിലാണ് കേടായ ടാങ്കുള്ളത്. ടാങ്കില്‍ 6,000 മുതല്‍ 7,000 ഗാലണ്‍ വരെ 'മെത്തില്‍ മെതാക്രിലേറ്റ്' (എംഎംഎ) എന്ന അത്യധികം ജ്വലനശേഷിയുള്ള രാസവസ്തുവാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്കും റെസിനും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണിത്. താപനില വര്‍ധിച്ചതോടെ ടാങ്കില്‍നിന്നും വാതകങ്ങള്‍ പുറത്തെത്തുകയായിരുന്നു. മര്‍ദ്ദം നിയന്ത്രിക്കുന്ന വാല്‍വുകള്‍ തകരാറിലായതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി.
രാസടാങ്കിന്റെ ഉള്‍വശത്തെ താപനില മണിക്കൂറില്‍ ഏകദേശം ഒരു ഡിഗ്രി വീതം ഉയരുകയാണെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ടാങ്ക് തണുപ്പിക്കാന്‍ വെള്ളം സ്‌പ്രേ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ പൊട്ടിത്തെറിയോ വലിയ ചോര്‍ച്ചയോ ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് ഈ പ്രദേശം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗാര്‍ഡന്‍ ഗ്രോവ് ഉള്‍പ്പെടെ ആറ് നഗരങ്ങളിലായി വ്യാപക ഒഴിപ്പിക്കലാണ് നടക്കുന്നത്. സ്‌കൂളുകള്‍ അടച്ചിടുകയും താമസം നഷ്ടമായവര്‍ക്കായി താല്‍ക്കാലിക ക്യാംപുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മെത്തില്‍ മെതാക്രിലേറ്റ് ശ്വസിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കണ്ണ്, ചര്‍മ്മം, ശ്വാസകോശം എന്നിവയെ ബാധിക്കാനിടയുള്ള ഈ രാസവസ്തുവിന്റെ വാതകം കൂടുതല്‍ അളവില്‍ ശ്വസിച്ചാല്‍ നില ഗുരുതരമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ടാങ്ക് പൊട്ടിത്തെറിക്കുന്ന സാഹചര്യമുണ്ടായാല്‍ സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും പരിസ്ഥിതിക്കും വന്‍ നാശനഷ്ടമുണ്ടായേക്കും. ജലസ്രോതസ്സുകളിലേക്ക് രാസവസ്തു കലരാതിരിക്കാന്‍ പ്രത്യേക പ്രതിരോധ സംവിധാനങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates