

ഒട്ടാവ: കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ ഖലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലെത്തിയ ഹിന്ദുക്കളെയാണ് ഒരു സംഘം സിഖ് വംശജർ ആക്രമിച്ചത്.
ഇന്ത്യയ്ക്ക് എതിരെയുള്ള ഖലിസ്ഥാൻ പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. ഖലിസ്ഥാൻ പതാകകളുമായി എത്തിയവർ ക്ഷേത്രത്തിലുണ്ടായവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തെ അപലപിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ആക്രമണം അംഗീകരിക്കില്ലെന്നും സ്വന്തം വിശ്വാസവുമായി മുന്നോട്ടുപോകാൻ എല്ലാ കാനഡക്കാർക്കും അതികാരമുണ്ടെന്നും ട്രൂഡോ പറഞ്ഞു.
അതിനിടെ ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് ആക്രമണത്തിനെതിരെ രൂക്ഷമായി രംഗത്തെത്തി. ഖലിസ്ഥാൻ എല്ലാ അതിർവരമ്പും ലംഘിച്ചെന്നും ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്‌സിൽ കുറിച്ചു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാൻ വാദികളുടെ ആക്രമണം. ഹർദീപ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 -നാണ് വെടിയേറ്റ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
