

മോസ്‌കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കാനുള്ള യുഎസ് ശ്രമത്തെ എതിര്‍ത്ത് ഇന്ത്യയുള്‍പ്പെടെയുള്ളയുള്ള രാജ്യങ്ങള്‍. റഷ്യ, ചൈന, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും യുഎസ് വിരുദ്ധ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. മോസ്‌കോയില്‍ നടന്ന അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ പരിശോധിക്കുന്ന മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷനുകളുടെ ഏഴാമത് യോഗത്തിലാണ് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരികെ വാഷിങ്ടണിന് കൈമാറണമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തിയ ആവശ്യം. എന്നാല്‍ അഫ്ഗാനിസ്ഥാനിലും സമീപരാജ്യങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ വിന്യസിക്കാനുള്ള ചില രാജ്യങ്ങളുടെ ശ്രമം അംഗീകരിക്കാവാനില്ലെന്ന് മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം ഇടപെടലുകള്‍ മധ്യേഷ്യയിലേതുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബഗ്രാം വ്യോമതാവളത്തിന്റെ പേര് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.
മോസ്‌കോ ഫോര്‍മാറ്റ് കണ്‍സള്‍ട്ടേഷനില്‍ ഇത്തവണ അഫ്ഗാന്‍ പ്രതിനിധി സംഘം ആദ്യമായി അംഗമായി പങ്കെടുത്തതായും പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോസ്‌കോയില്‍ എത്തിയത്. താരിഫ് വിഷയത്തില്‍ ഇന്ത്യ - യുഎസ് തര്‍ക്കം തുടരുന്നതിനിടെയാണ് അന്താരാഷ്ട്ര വേദിയില്‍ ട്രംപിന്റെ നീക്കങ്ങളെ രാജ്യം പരസ്യമായി എതിര്‍ത്തിരിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറിലെ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്നുണ്ടെന്നതും നിലപാടിന് രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നു. ബഗ്രാം വ്യോമതാവളം തിരികെ നല്‍കാന്‍ വിസമ്മതിച്ചാല്‍ കാര്യങ്ങള്‍ മോശമാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ ട്രംപിന്റെ ആവശ്യത്തെ അഫ്ഗാനില്‍ ഭരണം കയ്യാളുന്ന താലിബാന്‍ നിരസിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates