

ന്യൂഡല്‍ഹി: പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത് ഇന്ത്യ. കിഴക്കന്‍ ജറുസലം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീനിലും അധിനിവേശ സിറിയന്‍ ഗൊലാനിലും ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് യുഎന്‍ വോട്ടിനിട്ടു പാസാക്കിയത്.
ഇസ്രയേലിനെതിരായ യുഎന്‍ പ്രമേയത്തെ അമേരിക്കയും കാനഡയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു. പതിനെട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗാസ മുനമ്പില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ജീവകാരുണ്യ സഹായമെത്തിക്കാന്‍ ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പൊതുസഭയുടെ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് യുദ്ധത്തില്‍ പലസ്തീന്‍ അനുകൂല നിലപാട് ഇന്ത്യ സ്വീകരിച്ചത്.
തെക്കന്‍ ഇസ്രയേലില്‍ ഈ മാസം 7ന് ഹമാസ് നടത്തിയ കടന്നാക്രമണം പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തില്‍ നിന്ന് അന്ന് വിട്ടുനിന്നത്. ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, യുകെ, ജപ്പാന്‍, യുക്രെയ്ന്‍ തുടങ്ങി 45 രാജ്യങ്ങളാണു വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്. 193 അംഗ യുഎന്‍ പൊതുസഭയില്‍ ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് അടക്കം 14 രാജ്യങ്ങള്‍ എതിര്‍ത്തെങ്കിലും 120 രാജ്യങ്ങളുടെ പിന്തുണയോടെ പാസായിരുന്നു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 11,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തില്‍ 1200 ഓളം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 200 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
