ടെഹ്‌റാൻ : വെടിനിർത്തൽ നീട്ടിവെക്കുന്നുവെന്ന അമേരിക്കൻ നിലപാടിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബർഗർ ഗാലിബാഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി. തോറ്റുകൊണ്ടിരിക്കുന്ന പക്ഷമല്ല നിബന്ധനകൾ നിർദേശിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിൽ നിന്നും വ്യത്യസ്തമല്ലെന്നും മുഹമ്മദി വ്യക്തമാക്കി.
"ട്രംപിന്റെ വെടിനിർത്തലിൽ കാര്യമായി ഒന്നുമില്ല. തോൽക്കുന്ന പക്ഷമല്ല നിബന്ധനകൾ നിഷ്കർഷിക്കേണ്ടത്. ഉപരോധം തുടരുന്നത് ബോംബാക്രമണത്തിനു തുല്യമാണ്. അത് സൈനികമായി നേരിടേണ്ടതാണ്. നിലവിൽ വെടിനിർത്തൽ നീട്ടിവെക്കുന്നതായുള്ള ട്രംപിന്റെ നടപടി അപ്രതീക്ഷിത ആക്രമണങ്ങൾക്കായി സമയം കണ്ടെത്താനുള്ള തന്ത്രമാണ്. ഇറാൻ മുൻകൈയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു" എന്നാണ് മഹ്ദി മുഹമ്മദി എക്‌സിൽ കുറിച്ചിരിക്കുന്നത്.
സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാൻ നേതൃത്വത്തിന് നിർദ്ദേശം രൂപീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണ് എന്നറിയിച്ച് പാകിസ്ഥാൻ അഭ്യർത്ഥന നടത്തിയതിനാലാണ് വെടിനിർത്തൽ നീട്ടിവെക്കുന്നതെന്നാണ് ട്രംപ് അറിയിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം അപ്പോഴും തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ സമ്പദ് വ്യവസ്ഥ പൂർണമായി തകരുകയാണെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പ്രസിഡന്റ് കുറിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates