ന്യൂഡൽഹി : ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞു. ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും വെടിനിർത്തൽ ചർച്ചകൾ ഫലംകാണാതെ വരികയും ചെയ്തതോടെ ഇന്ധനപ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് ഫത്താലിയുടെ പ്രതികരണം.
"ഇന്ത്യൻ സർക്കാരുമായി ഞങ്ങൾക്കു നല്ല ബന്ധമാണുള്ളത്. ഇന്ത്യയിലേക്ക് അയക്കേണ്ട കപ്പലുകളുടെ കാര്യത്തിൽ ഞങ്ങൾക്കു കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുണ്ട്. ഇതിനിടെ ഞങ്ങളുടെ പ്രസിഡന്റ് രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിദേശകാര്യവകുപ്പ് മന്ത്രിമാരും നിരവധി തവണ ആശയവിനിമയം നടത്തി. ഇറാനുമായി അടുത്തബന്ധമുള്ള അഞ്ചു സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടതായി വിദേശകാര്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ കപ്പലുകൾക്ക് കൂടുതൽ സുരക്ഷയൊരുക്കും" : മുഹമ്മദ് ഫത്താലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമേരിക്കൻ നാവികസേന പ്രഖ്യാപിച്ചിട്ടുള്ള ഇറാൻ ഉപരോധം ആരംഭിക്കാൻ ചുരുങ്ങിയ സമയം മാത്രമാണ് ബാക്കിയുള്ളത്. ഇറാൻ തീരത്ത് ആക്രമണമുണ്ടായാൽ മുഴുവൻ മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഇറാനും ഭീഷണിമുഴക്കി രംഗത്തുണ്ട്. ആക്രമണങ്ങളും പ്രത്യാഘാതങ്ങളും കടുക്കുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്നുള്ള മുഴുവൻ ഇന്ധന കടത്തും നിലക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഇത് കടുത്ത ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടവരുത്തുമോയെന്ന ആശങ്കയിലാണ് ലോകം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates