ടെഹ്‌റാൻ : യുഎസ് - ഇറാൻ വെടിനിർത്തൽ ചർച്ചകൾ ഫലം കാണാത്തതിനെത്തുടർന്ന് ഇറാൻ തുറമുഖങ്ങളിൽ അമേരിക്കയുടെ ഉപരോധം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. യുദ്ധം പുനരാരംഭിക്കാനും ഇന്ധനവില കുതിച്ചുയരാനും സാധ്യതയുള്ളതിനാൽ ഇറാനെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ നാവികസേന ഇറാൻ തുറമുഖത്തുനിന്നും പുറത്തുപോവുകയോ അകത്തെത്തുകയോ ചെയ്യുന്ന മുഴുവൻ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുന്നത്. എന്നാൽ ഇത് കടൽക്കൊള്ളയാണെന്നും ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ പേർഷ്യൻ ഗൾഫിലും ഗൾഫ് ഓഫ് ഓമനിലുമടക്കം പശ്ചിമേഷ്യയിലെ തീരങ്ങളൊന്നും സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ മറുപടിനൽകി.
പേർഷ്യൻ ഗൾഫിലും ഒമാൻ കടലിലും എല്ലാവർക്കും സുരക്ഷയുണ്ടായില്ലെങ്കിൽ ആർക്കും അതുണ്ടാകില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യൻ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാനിയൻ സൈന്യത്തിന്റെയും റെവല്യൂഷണറി ഗാർഡുകളുടെയും പ്രസ്താവനയിലും അറിയിപ്പുണ്ട്.
ഇറാനുചുറ്റുമുള്ള മുഴുവൻ കടലിടുക്കും ഉപരോധിക്കുമെന്നായിരുന്നു വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടയുടൻ യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇറാന്റെ തുറമുഖങ്ങളിൽനിന്നല്ലാത്ത കപ്പലുകൾക്ക് ഉപരോധം ബാധകമാവില്ലെന്നും സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. വെടിനിർത്തലിന് ശേഷം പുനരാരംഭിച്ച പരിമിതമായ കപ്പൽ ഗതാഗതം ഉപരോധ പ്രഖ്യാപനത്തോടെ നിർത്തിവച്ചതായി ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തുന്നു. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം 40 ൽ അധികം വാണിജ്യ കപ്പലുകൾ ഹോർമുസ് വഴി കടന്നുപോയതായി മറൈൻ ട്രാക്കർമാരും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുദ്ധത്തിന് മുൻപ് 130 ൽ അധികം കപ്പലുകൾ പ്രതിദിനം കടന്നുപോയ പാതയിലാണ് ഗണ്യമായ ഇടിവുണ്ടായിരിക്കുന്നത്.
യുദ്ധം ആരംഭിച്ചശേഷം ദശലക്ഷക്കണക്കിനു ബാരൽ എണ്ണ കയറ്റുമതി ചെയ്തിട്ടുള്ള ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് യുഎസ് ലക്ഷ്യം. ഇതിൽ ഭൂരിഭാഗവും പാശ്ചാത്യ സർക്കാരുകളുടെ ഉപരോധവും മേൽനോട്ടവും ഒഴിവാക്കാനാകുന്ന 'ഇരുണ്ട പാതകൾ' വഴിയാണ് നടത്തുന്നത് . യുദ്ധം ആരംഭിക്കുന്നതിനു മുൻപ് ആഗോള എണ്ണയുടെ 20 ശതമാനം കടത്തിയിരുന്ന ജലപാത വീണ്ടും തുറക്കാനുള്ള ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചിരുന്നു. സമ്മർദ്ദം വർധിക്കുന്നതോടെ ഹോർമുസിലെ ഇറാന്റെ നിയന്ത്രണങ്ങൾ കുറക്കാനും ആധിപത്യം ഇല്ലാതാക്കാനും സാധിക്കുമെന്നതാണ് ട്രംപിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇറാനുമേൽ യുഎസ് നാവിക ഉപരോധമുണ്ടായാൽ അത് അന്താരാഷ്ട്ര വിപണിയിൽ വ്യതിയാനങ്ങൾ സൃഷ്ടിച്ചേക്കും. ഉപരോധം പ്രഖ്യാപിച്ചപ്പോൾ മുതൽ അമേരിക്കൻ ക്രൂഡ് ഓയിൽ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബാരലിന് 8 ശതമാനം വർധിച്ച് ഇന്ധനവില 104 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയും 7% ഉയർന്ന് 102 ഡോളറിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates