

ടെഹ്‌റാന്‍: യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9ന് നടക്കും. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങാണ് നടക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 4, 5 തീയതികളില്‍ രാജ്യ തലസ്ഥാനമായ ടെഹ്റാനില്‍ വിടവാങ്ങല്‍ ചടങ്ങ് നടക്കും. 9ന് ജന്മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന ചടങ്ങിന് ശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി ഖമനയിയുടെ ഭൗതികശരീരം സംസ്‌കരിക്കും.
നേരത്തെ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്ന ജൂലൈ 4 യുഎസിന്റെ സ്വാതന്ത്ര്യ ദിനമാണെന്നത് ശ്രദ്ധേയമാണ്. 250-ാം സ്വാതന്ത്യ വാര്‍ഷികമാണ് യുഎസ് ഇത്തവണ ആഘോഷിക്കുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലാണ് ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖമേനിക്കും പരിക്കേറ്റിരുന്നു. 1979ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായ ശേഷം ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ.
ഖമേനിക്കൊപ്പം മകള്‍ സഹ്ദ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാ അല്‍ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും കൊല്ലപ്പെട്ടിരുന്നു. ഖമേനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിനുനേരെ ആക്രമണം ഉണ്ടായത്. ഇറാന്‍ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൂസവി, ഖമേനിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍, 1989 മുതല്‍ ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവനായ മുഹമ്മദ് ഷിറാസി എന്നിവരും കൊല്ലപ്പെട്ടു.
ആരായിരുന്നു ആയത്തുല്ല അലി ഖമേനി?
1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ അമരക്കാരനായിരുന്നു ആയത്തുല്ല അലി ഖമേനി. 1989-ലാണ് ഖമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിലെത്തി. തുടര്‍ന്നിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമേനിലേക്ക് ചുരുങ്ങുന്നതാണ് ലോകം കണ്ടത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ ഖമേനി സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്നു. ഇറാഖ് യുദ്ധകാലത്തെ അനുഭവങ്ങളാണ് അദ്ദേഹത്തെ അമേരിക്കയുടെ കടുത്ത വിമര്‍ശകനാക്കി മാറ്റിയത്.
1989 ല്‍ ഖമേനി ഇറാന്റെ നേതൃത്വം ഏറ്റെടുത്തതോടെ തനിക്ക് കീഴില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ എന്ന സൈന്യത്തെയും കെട്ടിപ്പടുത്തു. എന്നും തീവ്ര തീവ്ര ഇസ്‌ലാമിക നിലപാടുകളാണ് ഖമേനി സ്വീകരിച്ചത്. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമേനി ആയിരുന്നു. കടുത്ത പാശ്ചാത്യ വിരുദ്ധനായിരുന്ന ഖമേനി 'അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം' എന്ന മുദ്രാവാക്യം ഇറാന്‍ സൈന്യത്തിന്റെ ആപ്തവാക്യമാക്കി മാറ്റി. ഏത് വന്‍ശക്തിയെയും നേരിടാന്‍ പോന്ന കരുത്ത് ഇറാനുണ്ടെന്നും സ്വയം പര്യാപ്തമാകുകയാണ് ഇറാന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.
യുറേനിയം സമ്പുഷ്ടീകരിക്കാനും രാജ്യത്തിന്റെ വികസനത്തിനായി അത് പ്രയോജനപ്പെടുത്താനും വലിയ ഗവേഷണ പദ്ധതികള്‍ക്കാണ് ഖമേനി രൂപം നല്‍കിയത്. ഇതിനായി അതിവിദഗ്ധരായ ശാസ്ത്രജ്ഞരെയും നിയോഗിച്ചു. ആണവായുധം നിര്‍മിക്കില്ലെന്നും പക്ഷേ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും ഉറച്ച നിലപാടെടുത്തു. തദ്ദേശീയമായി ദീര്‍ഘദൂര മിസൈലുകളടക്കം നിര്‍മിക്കാന്‍ ഇറാന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിര്‍മിച്ച മിസൈലുകള്‍ 12 ദിന യുദ്ധത്തിലും ഇസ്രയേലിനെതിരെ ഇപ്പോള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്നതും സബ്‌സിഡികള്‍ നിര്‍ത്തലാക്കിയതും ഖമേനിക്കെതിരെ ജനവികാരം ഉയര്‍ന്നു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കൂടിയായതോടെ ജനം തെരുവിലിറങ്ങി. തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധത്ത ഉരുക്ക് മുഷ്ടിയോടെ ഖമേനി അടിച്ചമര്‍ത്തി.
ഡിസംബര്‍ അവസാനവാരം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രക്ഷോഭത്തില്‍ ഖമേനിക്കെതിരെ ജനം തെരുവിലിറങ്ങി. ഏകാധിപത്യം അവസാനിപ്പിക്കാന്‍ കാലമായെന്നും ഇറാന് ഈ നേതൃത്വമല്ല വേണ്ടതെന്നും ജനം ഏറ്റുവിളിച്ചു. തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചുവെങ്കിലും പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുന്നുവെന്ന് കണ്ടതോടെ ഖമേനി ഭരണകൂടം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates