വാഷിങ്ടൺ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. ലോകത്തിലെ ഏറ്റവും നിര്‍ണായക സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന് സമീപത്തേക്ക് ഇറാന്‍ ആക്രമണ ഡ്രോണുകള്‍ അയച്ചതിനെ തുടര്‍ന്ന് അവ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു.
ഇറാന്റെ നാല് ഡ്രോണുകളാണ് അമേരിക്ക വെടിവെച്ചിട്ടത്. ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഗൊരുക്കിലെയും ഖേഷ്മ് ദീപിലെയും ഇറാനിയന്‍ തീരദേശ നിരീക്ഷണ റഡാര്‍ സൈറ്റുകളും ആക്രമിച്ചന്നൊണ് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
യുഎസ് നടപടികള്‍ക്ക് മറുപടിയായി കുവൈത്തിനും ബഹ്‌റൈനും നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചു. ഏഴു മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്നും, ഏഴും പ്രതിരോധിച്ചെന്നും യുഎസ് സൈന്യം അവകാശപ്പട്ടു. എന്നാല്‍ കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും നാശനഷ്ടങ്ങള്‍ വരുത്തിയതായും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഒന്നില്‍പോലും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് യുഎസ് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് സൈന്യവും അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ അധികൃതരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുവൈത്ത് സൈന്യം പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലേക്കും സമീപത്തെ സമുദ്ര ഗതാഗത പാതകളിലേക്കും ഇറാന്‍ നിരവധി ഡ്രോണുകള്‍ വിന്യസിപ്പിച്ചിരുന്നു. ഇത് കടല്‍ ഗതാഗതത്തിനും വാണിജ്യ കപ്പലുകള്‍ക്കും അടിയന്തര ഭീഷണി ഉയര്‍ത്തിയതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അമേരിക്ക വിശദീകരിച്ചു. സമുദ്ര മേഖലയിലെ ഭീഷണികള്‍ കണ്ടെത്തുന്നതിനും ഡ്രോണ്‍ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. നടപടി പ്രതിരോധ സ്വഭാവമുള്ളതാണെന്നും അന്താരാഷ്ട്ര കപ്പല്‍ഗതാഗതം സംരക്ഷിക്കാനാണ് ശ്രമമെന്നും അമേരിക്ക വ്യക്തമാക്കി.
അതേസമയം, ഗള്‍ഫ് ഓഫ് ഒമാന്‍ മേഖലയിലെ കപ്പല്‍ഗതാഗതത്തില്‍ അമേരിക്ക അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്നും അതിനുള്ള മറുപടിയായാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഇറാന്റെ വാദം. അമേരിക്കയും ഇറാനും തമ്മില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇതിനകം തന്നെ ദുര്‍ബലമായിരിക്കുകയാണ്. പുതിയ ഡ്രോണ്‍ ആക്രമണവും അമേരിക്കന്‍ പ്രത്യാക്രമണവും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഇരുരാജ്യങ്ങളും പരസ്പരം പ്രകോപനപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates