

വാഷിങ്ടൻ: ഇറാനെതിരായ യുദ്ധത്തിൽ ഒപ്പം ചേരാൻ വിസമ്മതിച്ച നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസനേഷൻ) അംഗങ്ങളായ രാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാണ് അമേരിക്ക. അവർക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നു ട്രംപ് വ്യക്തമാക്കി. തന്റെ സ്വന്തം സോഷ്യൽ മീഡിയ മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രതികരണം.
ഇറാനിലെ ഭീകരവാദ ഭരണകൂടത്തിനെതിരായ സൈനിക നടപടികളിൽ പങ്കാളികളാൻ താത്പര്യമില്ലെന്നാണ് നാറ്റോ സഖ്യ രാഷ്ട്രങ്ങൾ യുഎസിനെ അറിയിച്ചത്. ഈ നീക്കമാണ് ട്രംപിനെ ചൊടിപ്പിച്ചത്. തങ്ങൾ ചെയ്യുന്നതിനോട് ഓരോ രാജ്യങ്ങളും ശക്തമായി യോജിക്കുകയും ഇറാനെ ആണവായുധം നിർമിക്കാൻ ഒരുകാരണവശാലും അനുവദിക്കരുതെന്ന് നിലപാട് എടുക്കണമെന്നുമാണ് യുഎസ് നാറ്റോ സഖ്യ രാഷ്ട്രങ്ങൾക്കു മുന്നിൽ ആവശ്യമുന്നയിച്ചത്. എന്നാൽ തനിക്ക് അവരുടെ ഈ നിലപാടിൽ അദ്ഭുതമൊന്നുമില്ലെന്നു ട്രംപ് പറയുന്നു.
അമേരിക്ക പ്രതിവർഷം നൂറുകണക്കിന് ബില്യൺ ഡോളറുകൾ നാറ്റോ സഖ്യത്തിലെ രാജ്യങ്ങളെ സംരക്ഷിക്കാൻ ചെലവഴിക്കുന്നുണ്ട്. കേവലം ഒരുവശത്തേക്ക് മാത്രമുള്ള സഹായമായാണ് താൻ അതിനെ കണക്കാക്കുന്നത്. യുഎസ് അവരെ സംരക്ഷിക്കും. എന്നാൽ അവർ തിരിച്ച് ഒന്നും ചെയ്യില്ല, പ്രത്യേകിച്ച് ആവശ്യമുള്ള സമയത്ത്. ഭാഗ്യത്തിന് ഇറാന്റെ സൈന്യത്തെ തങ്ങൾ ഇല്ലാതാക്കി. അവരുടെ നാവികസേനയും വ്യോമസേനയും റഡാറുകളും ഇല്ലാതെയായി. ഒരുപക്ഷേ ഏറ്റവും പ്രധാനം, അവരുടെ നേതാക്കൾ, ഫലത്തിൽ എല്ലാ തലത്തിലുമുള്ളവർ ഇല്ലാതായി. യുഎസിനെതിരേയോ മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾക്കെതിരേയോ അല്ലെങ്കിൽ ലോകത്തിനോ ഇനി അവർ ഭീഷണിയാകില്ല.
ഇത്രയും വലിയ സൈനിക വിജയം നേടിയതിനാൽ ഇനിമേൽ നാറ്റോ രാജ്യങ്ങളുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമില്ല. രാജ്യം അതാഗ്രഹിക്കുന്നുമില്ല. ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും ദക്ഷിണകൊറിയയുടെയും സഹായം ആവശ്യമില്ല. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയ്ക്ക് പറയുകയാണ് തങ്ങൾക്ക് ആരുടെയും സഹായം വേണ്ട- ട്രംപ് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates