

ജെറുസലേം: ആഗോള തലത്തിൽ വലിയ രീതിയിലുള്ള നയതന്ത്ര ഒറ്റപ്പെടലും വിമർശനങ്ങളും നേരിടുന്നതിനിടയിലും, ഇന്ത്യയെ വലിയൊരു ലോകശക്തിയായി വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലോകത്തിന്റെ പല ഭാഗങ്ങളിലും ജൂത രാഷ്ട്രത്തിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോഴും, ഇന്ത്യക്ക് ഇസ്രായേലിനോട് തികച്ചും 'ഭ്രാന്തമായ സ്നേഹം' ആണുള്ളതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വ്യാഴാഴ്ച ജോർദ്ദാൻ താഴ്‌വരയിൽ നടന്ന ഒരു ലീഡർഷിപ്പ് പ്രോഗ്രാമിൽ സംസാരിക്കവെയാണ്, ഇസ്രായേലിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സഖ്യങ്ങൾക്ക് ഏറ്റവും മികച്ച ഉദാഹരണമായി അദ്ദേഹം ഇന്ത്യയെ ചൂണ്ടിക്കാണിച്ചത്. പശ്ചിമേഷ്യയിൽ അതീവ സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനിടയിലാണ് പരമ്പരാഗത സഖ്യകക്ഷികൾക്കപ്പുറം പുതിയ പങ്കാളികളെ തേടുന്നതിന്റെ ഭാഗമായി നെതന്യാഹുവിന്റെ ഈ നിർണ്ണായക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
തങ്ങൾ അന്താരാഷ്ട്ര തലത്തിൽ പുതിയ സഖ്യങ്ങൾ വിപുലീകരിക്കുകയാണെന്നും അത്തരമൊരു വലിയ മേഖലയിലേക്കുള്ള ചുവടുവെപ്പാണ് ഇന്ത്യയെന്ന മഹാശക്തിയുമായി ഇസ്രായേലിനുള്ള സവിശേഷമായ ബന്ധമെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ ഗവൺമെന്റ് പ്രസ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക വീഡിയോയിലാണ് പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തലുള്ളത്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നും ഇസ്രായേലിന് നിലവിൽ വലിയ രീതിയിലുള്ള എതിർപ്പുകളും നിയമസാധുത ചോദ്യം ചെയ്യലുകളും നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നില്ല. ഇന്ത്യക്ക് ഇസ്രായേലിനോടുള്ളത് അതിരറ്റ സ്നേഹമാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ പോലും ലോകത്ത് മറ്റെവിടെയുമുള്ളതിനേക്കാൾ കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ഇന്ത്യയിൽ നിന്നാണെന്ന് താൻ കരുതുന്നതായും നെതന്യാഹു പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്കുള്ള വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ കരുത്തിനെക്കുറിച്ചും നെതന്യാഹു പലവേദികളിലും വാചാലനായിട്ടുണ്ട്. ഇന്ത്യ അങ്ങേയറ്റം ശക്തമായ രാജ്യമാണെന്നും പ്രതിരോധം, സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം അതിവേഗം വളരുകയാണെന്നും അദ്ദേഹം മുന്നേ വ്യക്തമാക്കിയിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ ഒന്നിലധികം മുന്നണികളിൽ നിന്നും സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന ഇസ്രായേലിന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നയതന്ത്ര പിന്തുണ അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് നെതന്യാഹുവിന്റെ ഈ പുതിയ പരാമർശങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates