ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബര്‍ഗിനെ നടുക്കി വീണ്ടും കൂട്ട വെടിവയ്പ്പ്. നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്ലീവ്‌ലന്‍ഡ് മേഖലയിലെ ജമ്പേഴ്‌സ് എന്ന അനൗപചാരിക കുടിയേറ്റ മേഖലയിലാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് ആക്രമണം നടന്നത്. പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പത്തിലധികം പേർ അടങ്ങുന്ന ആയുധധാരികളുടെ കൂട്ടം വെളുത്ത ടൊയോട്ട ക്വാണ്ടം വാഹനത്തില്‍ പ്രദേശത്തെത്തുകയായിരുന്നു. ഇവർ രണ്ട് വ്യത്യസ്ത പ്രവേശന മാര്‍ഗങ്ങളിലൂടെ കുടിയേറ്റ മേഖലയിലേക്ക് കടക്കുകയും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം വെടിയുതിര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം അതേ വാഹനത്തില്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെടിവയ്പ്പില്‍ എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഒമ്പത് പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രത്യേക അന്വേഷണസംഘം, ഫൊറന്‍സിക് വിദഗ്ധര്‍, ക്രൈം ഇന്റലിജന്‍സ് വിഭാഗം എന്നിവരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം.
അനധികൃത ഖനന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലയാണ് സംഭവം നടന്ന ക്ലീവ്‌ലന്‍ഡ്. ദക്ഷിണാഫ്രിക്കയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന പല കൂട്ട വെടിവയ്പ്പുകള്‍ക്ക് പിന്നിൽ അനധികൃത ഖനന സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ നിലവിലെ ആക്രമണം അത്തരം സംഘങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഒരു ദിവസം ശരാശരി 60 കൊലപാതകങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കൂട്ട വെടിവയ്പ്പുകള്‍ നടന്നിരുന്നു. 2025 ഡിസംബറില്‍ മാത്രം നടന്ന രണ്ട് വലിയ ആക്രമണങ്ങളില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
ജോഹന്നാസ്ബര്‍ഗ് ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാത്രികാല യാത്രകള്‍ ഒഴിവാക്കാനും സംശയാസ്പദമായ വിവരങ്ങള്‍ പൊലീസിനെ അറിയിക്കാനും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates