

കാഠ്മണ്ഡു: ഹിമാലയൻ മലനിരകളിലുണ്ടായ വൻ ഹിമപാതത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം താണ്ഡവമാടിയ നേപ്പാളിൽ മരണസംഖ്യ 1,127 കടന്നു. 3,900-ലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. 'ഹിമാലയൻ സുനാമി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുരന്തത്തിൽ രാജ്യം കനത്ത നാശനഷ്ടങ്ങൾ നേരിടുമ്പോൾ, ലോകരാഷ്ട്രങ്ങളോട് സഹായത്തിനപ്പുറം കാലാവസ്ഥാ വ്യതിയാന നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ രംഗത്തെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന ഇന്ത്യ, ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇതിൽ ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. കാന്തിപൂർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നേപ്പാളിന്റെ നയതന്ത്ര സമീപനത്തിൽ വന്ന സുപ്രധാന മാറ്റത്തെക്കുറിച്ച് വിദേശകാര്യമന്ത്രി തുറന്നുപറഞ്ഞത്. തങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ കനത്ത വിലയാണ് രാജ്യം ഇപ്പോൾ ജീവനുകൾ ബലിനൽകി നൽകേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതാപനത്തിലേക്ക് നേപ്പാളിന്റെ പങ്ക് വെറും 0.1 ശതമാനത്തിലും താഴെയായിട്ടും, ഹിമാലയൻ ഹിമാനികൾ അതിവേഗം ഉരുകുന്നതിന്റെയും മലയോര ദുരന്തങ്ങളുടെയും ഏറ്റവും വലിയ ഇരയായി രാജ്യം മാറുകയാണ്.. അതിനാൽ ദുരിതാശ്വാസ സഹായങ്ങളെ ഭിക്ഷയോ ഔദാര്യമോ ആയി കാണാനാവില്ലെന്നും, മറിച്ച് വലിയ സാമ്പത്തിക ശക്തികൾ നൽകേണ്ട നീതിയും നഷ്ടപരിഹാരവും ആയി ഇതിനെ കാണണമെന്നും മന്ത്രി വ്യക്തമാക്കി. ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ മുൻപന്തിയിലുള്ള ചൈനയ്ക്കും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും തങ്ങളെപ്പോലുള്ള ദുർബല രാജ്യങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ചരിത്രപരമായ ബാധ്യതയുണ്ടെന്ന് നേപ്പാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ആകെ കാർബൺ പുറന്തള്ളലിൽ മുന്നിലാണെങ്കിലും പ്രതിശീർഷ കാർബൺ ഉദ്‌വമനത്തിൽ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന വാദമാണ് ന്യൂഡൽഹി എക്കാലവും ഉയർത്തുന്നത്. വ്യാവസായിക വിപ്ലവം വഴി ആദ്യം സമ്പന്നരായ വികസിത രാജ്യങ്ങളാണ് ആഗോള കാലാവസ്ഥാ തകർച്ചയുടെ പ്രധാന ഉത്തരവാദികളെന്നും ഇന്ത്യ നിരന്തരം അന്താരാഷ്ട്ര വേദികളിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
ഓഗസ്റ്റ് 26-ന് ഭോട്ടെകോഷി നദീതടത്തിലുണ്ടായ മിന്നൽ പ്രളയം നേപ്പാളിലെ രസുവ, നുവാകോട്ട്, ധാഡിങ് ജില്ലകളെയാണ് തകർത്തുകളഞ്ഞത്. വീടുകൾ, പാലങ്ങൾ, പ്രധാന ജലവൈദ്യുത പദ്ധതികൾ എന്നിവ ഒലിച്ചുപോയി. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാൻ ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ (നേപ്പാളിന്റെ സമ്പദ്‌വ്യവസ്ഥയുടെ 10 ശതമാനത്തോളം) ആവശ്യമായി വരുമെന്ന് ധനമന്ത്രി സ്വർണിം വാഗ്ലെ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ലോസ് ആൻഡ് ഡാമേജ് ഫണ്ടിൽ നിന്നും അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ധനകാര്യ, വനം മന്ത്രാലയങ്ങൾ സംയുക്തമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഇതിനുപുറമെ, സെപ്റ്റംബറിൽ നടക്കുന്ന 81-ാമത് യുഎൻ പൊതുസഭയിൽ ഈ വിഷയം അന്താരാഷ്ട്രതലത്തിൽ ശക്തമായി ഉന്നയിക്കാനായി പ്രധാനമന്ത്രി ബാലേന്ദ്ര 'ബലൻ' ഷാ നേരിട്ട് ന്യൂയോർക്കിലേക്ക് പോകാൻ ഒരുങ്ങുന്നതായാണ് വിവരം. സ്വന്തം തെറ്റുകൊണ്ടല്ലാതെ വീണ്ടും വീണ്ടും പ്രകൃതിദുരന്തങ്ങളിൽ തകരുന്ന രാജ്യങ്ങളെ സ്വന്തം ചെലവിൽ മാത്രം പുനർനിർമ്മാണം നടത്താൻ വിട്ടുകൊടുക്കാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നേപ്പാൾ ലോകത്തിന് നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates