വാഷിങ്ടൺ; റഷ്യയുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക. പകരം റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. യുക്രെയ്നിലേക്കു അമേരിക്കൻ സൈന്യത്തെ അയക്കില്ല. എന്നാൽ നാറ്റോ അംഗരാജ്യങ്ങൾക്കു സംരക്ഷണം നൽകുമെന്ന് ബൈഡൻ വ്യക്തമാക്കി.
നാല് റഷ്യൻ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം
റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താനാണ് യുഎസ് തീരുമാനം. യുഎസിലുള്ള റഷ്യയുടെ എല്ലാ ആസ്തികളും മരവിപ്പിച്ചു. ഇതിന്റെ ഭാഗമായി നാല് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ വിടിബിയും ഇതിൽ ഉൾപ്പെടും. കൂടാതെ റഷ്യൻ കമ്പനികൾക്കു നേരെയും നടപടിയുണ്ടാകും. ഉപരോധത്തിലൂടെ റഷ്യയുടെ സാമ്പത്തിക രംഗത്തെ തകർക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഡോളർ അടക്കമുള്ള വിദേശ കറൻസി ഉപയോഗിച്ച് ആഗോള സാമ്പത്തികരംഗത്ത് റഷ്യ ബിസിനസ് നടത്തുന്നതിനും അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി.
സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാൻ ശ്രമം
പുടിനെതിരെ കടുത്ത വിമർശനമാണ് ബൈഡൻ ഉയർത്തിയത്. യുദ്ധം തെരഞ്ഞെടുത്തത് പുടിനാണെന്നും അതിന്റെ പ്രത്യാഘാതവും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങൾ യുക്രെയ്നിൽ ഒതുങ്ങില്ല. പുടിനുമായി ഇനി ചർച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. നാറ്റോയുടെ ഒരിഞ്ചുപോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും എന്തുവിലകൊടുത്തും റഷ്യയെ പ്രതിരോധിക്കുമെന്നും ബൈഡൻ പറഞ്ഞു. ജർമനിയിലെ യുഎസ് സൈനിക വിന്യാസം കൂട്ടുമെന്നും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates