

ദോഹ: ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ഖത്തർ പൂർണമായും പിന്മാറിയതായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. വെടിനിർത്തൽ സാധ്യമാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ 10 ദിവസം മുൻപ് നടന്ന ചർച്ചയിൽ ഇരു കക്ഷികളും കരാറിൽ എത്തിയില്ലെങ്കിൽ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.
എന്നാൽ കാര്യഗൗരവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലും ഹമാസും തമ്മിലെ മധ്യസ്ഥ ശ്രമങ്ങൾ താൽകാലികമായി തടസപ്പെട്ടു നിൽക്കുകയാണെങ്കിലും ഇരു കക്ഷികളും ആത്മാർഥമായി സന്നദ്ധത അറിയിച്ചാൽ ചർച്ചകൾ തുടരും. മധ്യസ്ഥ ദൗത്യത്തിൽ നിന്നു ഖത്തർ പിൻവാങ്ങുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഖത്തർ വ്യക്തത വരുത്തി രംഗത്തെത്തിയത്.
ഗാസയിലെ സാഹചര്യം അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിനുമുള്ള യഥാര്‍ത്ഥ പ്രതിബദ്ധത തെളിയിക്കപ്പെട്ടാല്‍ ഖത്തര്‍ തങ്ങളുടെ പങ്കാളികളുമായി മധ്യസ്ഥ ശ്രമങ്ങള്‍ പുനരാരംഭിക്കുമെന്നും അല്‍ അന്‍സാരി കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ക്രിയാത്മക ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഖത്തറിന്റെ സമര്‍പ്പണത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
മധ്യസ്ഥത ബ്ലാക്ക്മെയിലിനും ചൂഷണത്തിനുമുള്ള ഒരു ഉപകരണമായി മാറ്റുന്നത് ഖത്തര്‍ അംഗീകരിക്കില്ലെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രസ്താവനയില്‍ ഡോ. അല്‍ അന്‍സാരി വ്യക്തമാക്കി. ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവർത്തിക്കുന്നത്.
നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഗാസയിൽ താൽകാലിക വെടിനിർത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിർണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും കൈമാറ്റം സാധ്യമാക്കുകയും പകരം വെടിനിര്‍ത്താമെന്ന് തുടക്കത്തിലുണ്ടാക്കിയ കരാര്‍ പൊളിഞ്ഞതു മുതല്‍, മധ്യസ്ഥ ചര്‍ച്ചകളെ ദുരുപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates