അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ; ഇത്തവണ ചൈനീസ് യുവതി, എത്തിയത് പാകിസ്ഥാനില്‍

കാമുകനെ തേടി പാകിസ്ഥാന്‍ യുവതി ഇന്ത്യയിലേക്കും ഇന്ത്യന്‍ യുവതി പാകിസ്ഥാനിലേക്കും എത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ, അതിര്‍ത്തി കടന്ന മറ്റൊരു പ്രണയകഥകൂടി പുറത്ത്
ഗാവോ ഫെങങിന്റെ തിരിച്ചറിയില്‍ രേഖ,സീമാ ഹൈദര്‍ അഞ്ജു
ഗാവോ ഫെങങിന്റെ തിരിച്ചറിയില്‍ രേഖ,സീമാ ഹൈദര്‍ അഞ്ജു
Updated on
1 min read

കാമുകനെ തേടി പാകിസ്ഥാന്‍ യുവതി ഇന്ത്യയിലേക്കും ഇന്ത്യന്‍ യുവതി പാകിസ്ഥാനിലേക്കും എത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ, അതിര്‍ത്തി കടന്ന മറ്റൊരു പ്രണയകഥകൂടി പുറത്ത്. ഇത്തവണ ചൈനീസ് യുവതിയാണ് കഥയിലെ നായിക. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് ചൈനീസ് യുവതി പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ എത്തിയത്. 

മൂന്നു മാസത്തെ വിസിറ്റിങ് വിസയില്‍ ഗില്‍ജിത് വഴിയാണ് ഗാവോ ഫെങങ് എന്ന 21കാരി ഇസ്ലാമാബാദിലെത്തിയത്. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ബജൗര്‍ ജില്ലയിലെ 18കാരനായ ജാവേദ് എന്ന യുവാവിന്റെ അടുത്തേക്കാണ് ചൈനീസ് യുവതി എത്തിയത്. 

ലോവര്‍ ദിര്‍ ജില്ലയിലെ സമര്‍ഭാഗ് എന്ന സ്ഥലത്തെ അമ്മാവന്റെ വീട്ടില്‍ ജാവേദ് യുവതിയെ പാര്‍പ്പിച്ചു. അഫ്ഗാനുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷഭരിതമായ ബജൗറില്‍ യുവതിയെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് വിലയിരുത്തിയാണ് അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയത്. 

കഴിഞ്ഞ മൂന്നുവര്‍ഷമായി സ്‌നാപ് ചാറ്റുവഴി ഇവര്‍ സൗഹൃദത്തിലായിരുന്നു. സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോള്‍, പാകിസ്ഥാനിലേക്ക് പോകാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ചൈനീസ് യുവതിക്ക് സുരക്ഷ ഒരുക്കിയിട്ടുള്ളതായി ലോവര്‍ ദിര്‍ ജില്ലാ പൊലീസ് മേധാവി സിയാവുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാവേദും യുവയിയും വിവാഹം കഴിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

രാജസ്ഥാനിലെ അഞ്ജു എന്ന 34കാരി കാമുകനെ തിരക്കി പാകിസ്ഥാനില്‍ എത്തിയിരുന്നു. അപ്പര്‍ ദിര്‍ ജില്ലയിലെ നാസറുള്ള എന്ന 29കാരനൊപ്പമാണ് ഇപ്പോള്‍ അഞ്ജു താമസിക്കുന്നത്. ഇസ്ലാമിലേക്ക് മതം മാറിയ അഞ്ജു, ഫാതിമ എന്ന പേരും സ്വീകരിച്ചു. 

സീമാ ഗുലാം ഹൈദര്‍ എന്ന 30കാരിയാണ് പാകിസ്ഥാനില്‍ നിന്ന് നാലു മക്കളുമായി 22കാരനായ ഇന്ത്യക്കാരന്‍ സച്ചിന്‍ മീണയുടെ അടുത്തെത്തിയത്. നേപ്പാള്‍ ബോര്‍ഡര്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. പബ്ജി വഴിയാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്. സീമയുടെ ഇന്ത്യയിലേക്കുള്ള വരവ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടക്കം അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com