വിയന്ന: ആണവ ദുരന്തമുണ്ടായ ചെർണോബിൽ നിലയത്തിൽ നിരീക്ഷണം നടത്തുന്നതിനു വേണ്ട വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നു രാജ്യാന്തര ആണവോർജ ഏജൻസി. യുക്രൈൻ അധിനിവേശത്തിന് ഇടയിൽ വടക്കൻ യുക്രൈനിലെ ചെർണോബിൽ നിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു.
ഡീക്കമ്മിഷൻ ചെയ്ത റിയാക്ടറുകളും മാലിന്യ സംഭരണികളുമാണ് ചെർണോബിലിലുള്ളത്. ഇവിടെ നിന്നുള്ള വികിരണത്തോത് ആണവോർജ ഏജൻസി നിരീക്ഷിക്കാറുണ്ട്. റഷ്യയുടെ നിയന്ത്രണത്തിലായതിനാൽ ചെർണോബിൽ നിലയത്തിലെ വികിരണത്തോത് എത്രയെന്നോ, എന്താണു നടക്കുന്നതെന്നോ അറിയാൻ കഴിയുന്നില്ലെന്ന് യുക്രൈനും അറിയിച്ചു.
ആണവ ഇന്ധന അവശിഷ്ടങ്ങൾ തണുപ്പിക്കുന്നതു തടസ്സപ്പെടാം
ചെർണോബിലിലേക്കുള്ള ഒരു ഹൈ വോൾട്ടേജ് ലൈൻ തകരാറിലായിരുന്നു. ഇതു ശരിയാക്കാനായില്ലെങ്കിൽ ആണവ ഇന്ധന അവശിഷ്ടങ്ങൾ തണുപ്പിക്കുന്നതു തടസ്സപ്പെടാം. ഇത് അപകടത്തിന് കാരണമായേക്കാമെന്നും യുക്രൈൻ മുന്നറിയിപ്പ് നൽകുന്നു.
നിലയത്തിൽ 210 ജീവനക്കാർ രണ്ടാഴ്ചയായി ജോലി ചെയ്യുകയാണ്. ഇത് അവരുടെ ആരോഗ്യത്തിന് അപകടമായതിനാൽ അവരെ മാറ്റി അടുത്ത ബാച്ചിനെ ജോലിയിൽ പ്രവേശിപ്പിക്കണം എന്ന് രാജ്യാന്തര ആണവ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. 4 നിലയങ്ങളിലായി 15 റിയാക്ടറുകളാണ് യുക്രൈനിലുള്ളത്. ഇവയിൽ എട്ടെണ്ണം പ്രവർത്തിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates