പാരിസ്: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിനെ പരാജയപ്പെടുത്തി പാരിസ് സെന്റ് ജെർമെയ്ൻ (PSG) കിരീടം ചൂടിയതിന് പിന്നാലെ ഫ്രാൻസിൽ വൻ തോതിൽ അക്രമം അഴിച്ചുവിട്ട് ഫുട്ബോൾ ആരാധകർ. തലസ്ഥാനമായ പാരീസ് ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിൽ ആരാധകരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയതോടെ ആഘോഷങ്ങൾ വൻ കലാപമായി മാറി. അക്രമങ്ങളിൽ രണ്ട് പേർ കൊല്ലപ്പെടുകയും 192 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം 559 പേരെയാണ് പൊലീസ് ഇതുവരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ പിഎസ്ജി വിജയം ഉറപ്പാക്കിയതിന് പിന്നാലെ പാരിസിലെ വിഖ്യാതമായ ചാംപ്സ് എലീസ് തെരുവിലേക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. ഇതിനിടയിൽ ഒരു വിഭാഗം ആളുകൾ തെരുവിൽ പരസ്യമായി പടക്കങ്ങളും ഫ്ലെയറുകളും കത്തിക്കുകയും ഇലക്ട്രിക് ബൈക്കുകൾക്ക് തീയിടുകയും ചെയ്തത് പരിഭ്രാന്തി പരത്തി. അക്രമാസക്തരായ ജനക്കൂട്ടം നഗരത്തിലെ കടകളുടെ ഗ്ലാസ് ഫ്രണ്ടുകൾ അടിച്ചുതകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ഇതിനുപുറമെ, പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ സ്ഥാപിച്ച ഭീമൻ സ്ക്രീനുകളിൽ കളി കാണാനെത്തിയവരും പൊലീസും തമ്മിൽ മത്സരത്തിന് മുൻപ് തന്നെ വലിയ തർക്കങ്ങൾ നടന്നിരുന്നു. അക്രമങ്ങളിൽ നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ബസ് ഷെൽട്ടറുകളും പൂർണ്ണമായി തകർന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാരിസ് നഗരമധ്യത്തിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ ബസ്, ട്രെയിൻ, റെയിൽവേ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടുത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഫ്രഞ്ച് സർക്കാർ രംഗത്തിറക്കിയത്. ഫുട്ബോൾ വിജയത്തിന് പിന്നാലെ നഗരത്തിൽ നടന്ന അക്രമങ്ങൾ പൂർണ്ണമായും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം പിഎസ്ജി ഇതേ കിരീടം നേടിയപ്പോഴും സമാനമായ രീതിയിൽ വലിയ അക്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഇത്തവണ കാര്യങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു.
അതേസമയം, സംഭവത്തെ രൂക്ഷമായി വിമർശിച്ച് തീവ്രവലതുപക്ഷ നേതാവ് മരീൻ ലെ പെൻ രംഗത്തെത്തി. ഫ്രാൻസിൽ മാത്രമാണ് ഒരു ഫുട്ബോൾ ക്ലബ്ബിന്റെ വിജയം വലിയ കലാപങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നതെന്നും തെരുവിലെ അക്രമ ഭയത്താൽ ജനങ്ങൾ സ്വന്തം വീടുകളിൽ പൂട്ടിയിരിക്കേണ്ട അവസ്ഥയാണെന്നും അവർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അക്രമങ്ങൾക്കിടയിലും ചാമ്പ്യൻമാരായ പിഎസ്ജിതാരങ്ങളുടെ വിക്ടറി പരേഡ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ഐഫൽ ടവറിന് സമീപമുള്ള ചാംപ് ഡി മാഴ്സിലൂടെയുള്ള പര്യടനത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ടീമിനായി പ്രത്യേക സ്വീകരണ ചടങ്ങും ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates