പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?
ബെയ്ജിങ്: ബെയ്ജിങ്: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം. റഷ്യന്‍ പ്രസിഡന്റ് തന്റെ ഔദ്യോഗിക വാഹനമായ എയ്‌റസ് ലിമോസിനില്‍ മോദിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നു. ഹോട്ടലില്‍ നിന്നും കാറില്‍ കയറിയ മോദിയും പുടിനും വാഹനത്തിലുടനീളം ചര്‍ച്ചയിലായിരുന്നു.
എന്നാല്‍ വാഹനം ഉച്ചകോടി വേദിയിലെത്തിയിട്ടും ഇരുനേതാക്കളും കാറില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തില്‍ ഏതാണ്ട് 50 മിനിറ്റോളമാണ് പുടിനും മോദിയും ചര്‍ച്ച നടത്തിയതെന്ന് റഷ്യന്‍ നാഷണല്‍ റേഡിയോ സ്‌റ്റേഷന്‍ വെസ്റ്റിഎഫ്എം റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി നരേന്ദ്രമോദി പരസ്പരം സ്വകാര്യ സംഭാഷണം നടത്തുകയായിരുന്നു എന്നാണ് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം കാറിലിരിക്കുന്ന ചിത്രം നരേന്ദ്രമോദി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എസ്സിഒ ഉച്ചകോടി വേദിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം, പ്രസിഡന്റ് പുടിനുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കായും യാത്ര ചെയ്തു. പുടിനുമായുള്ള സംഭാഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. മോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഗൗനിക്കാതെ കുശലം പറഞ്ഞ് മോദിയും പുടിനും ഉച്ചകോടി വേദിയിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ ചുമത്തിക്കൊണ്ടുള്ള പ്രതികാര നടപടി റഷ്യയും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ സുദൃഢമാക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും കൂടിക്കാഴ്ചകളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആദ്യദിനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ഔദ്യോഗിക കാറിലായിരുന്നു മോദി സഞ്ചരിച്ചത്.
Putin shares limousine with Narendra Modi to travel to bilateral meeting venue in China
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


