നാലു വര്‍ഷത്തിന് ശേഷം യുഎസ് സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം; ജനപ്രതിനിധി സഭയിലും ആധിപത്യം

യു എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍മാര്‍ നേടിയത്
Republican Party
ഡോണൾഡ് ട്രംപ് എപി
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം. നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍മാര്‍ യുഎസ് സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. നെബ്രാസ്‌കയിലെ അപ്രതീക്ഷിത വിജയമാണ് റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷം ഉറപ്പാക്കിയത്. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍മാര്‍ ആധിപത്യം നേടിയിട്ടുണ്ട്.

യു എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍മാര്‍ നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് 50 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ റിപ്പബ്ലിക്കന്മാര്‍ വിജയിച്ചു. ഇതോടെ 44 സീറ്റുണ്ടായിരുന്ന ഡെമോക്രാറ്റുകള്‍ 42 ലേക്ക് ചുരുങ്ങി.

നെബ്രാസ്‌കയില്‍ നിലവിലെ പ്രതിനിധി ഡേബ് ഫിഷര്‍സ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡാന്‍ ഓസ്‌ബോണിനെ പരാജയപ്പെടുത്തി. വെസ്റ്റ് വിര്‍ജീനിയ സീറ്റ് റിപ്പബ്ലിക്കന്മാര്‍ പിടിച്ചെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ജിം ജസ്റ്റിസാണ് വിജയിച്ചത്. റിപ്പബ്ലിക്കന്‍മാരായ ടെക്‌സസിലെ ടെഡ് ക്രൂസിനെയും ഫ്‌ലോറിഡയിലെ റിക്ക് സ്‌കോട്ടിനെയും പരാജയപ്പെടുത്താനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമവും തകര്‍ന്നു.

ഒഹിയോയിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബേണി മൊറേനോയോട് പരാജയപ്പെട്ടു. മൂന്ന് തവണ സെനറ്ററായ ബ്രൗണ്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യ സെനറ്ററാണ്. രണ്ടു കറുത്ത വര്‍ഗക്കാരായ വനിതകള്‍ ഇത്തവണ സെനറ്റിലേക്ക് വിജയിച്ചിട്ടുണ്ട്. ഡെലാവെയറിലെ ഡെമോക്രാറ്റ് ലിസ ബ്ലണ്ട് റോച്ചെസ്റ്റര്‍, മേരിലാന്‍ഡിലെ ഡെമോക്രാറ്റ് അംഗല അല്‍സോബ്രൂക്സ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മേരിലാന്‍ഡിലെ ജനപ്രിയ മുന്‍ ഗവര്‍ണര്‍ ലാറി ഹോഗനെ പരാജയപ്പെടുത്തിയാണ് അല്‍സോബ്രൂക്ക്‌സ് സെനറ്റിലെത്തിയത്. ഇതാദ്യമായിട്ടാണ് രണ്ട് കറുത്ത വര്‍ഗക്കാരായ വനിതകള്‍ ഒരേസമയം സെനറ്റില്‍ ഇടംപിടിക്കുന്നത്. മൂന്ന് കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളാണ് ഇതുവരെ സെനറ്റില്‍ അംഗങ്ങളായിരുന്നിട്ടുള്ളത്. ന്യൂജെഴ്‌സിയില്‍ നിന്നും കൊറിയന്‍ വംശജനായ അമേരിക്കക്കാരന്‍ ആന്‍ഡി കിമ്മും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റിലും ജനപ്രതിനിധിസഭയിലും ആധിപത്യം നേടിയത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിന് നയങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com