കീവ്: യുദ്ധം മൂർച്ഛിക്കുന്നതിനിടെ യുക്രൈൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും യുക്രൈനെ പൂർണമായും അധീനതയിലാക്കാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു.
അതിനിടെ യുക്രൈൻ തലസ്ഥാനമായ കീവ് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലേക്ക്. രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കൻ മേഖലകളിലൂടെ റഷ്യൻ സേന കീവിലേക്ക് അടുക്കുകയാണെന്ന് യുക്രൈൻ സൈന്യം സ്ഥിരീകരിച്ചു. റഷ്യൻ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ജനവാസ മേഖലകളും പാർപ്പിട സമുച്ചയങ്ങളും ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം വർധിച്ചുവരുകയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി ആരോപിച്ചു. ആക്രമണം കടുത്തതോടെ സെലെൻസ്കിയെ സുരക്ഷ പരിഗണിച്ച് ബങ്കറിലേക്ക് മാറ്റി.
കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ നഗരമായ കൊനോടോപ്പിൽ നിന്നു റഷ്യ സേന തലസ്ഥാനത്തേക്ക് മുന്നറുകയാണെന്നും യുക്രൈൻ സൈന്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. റഷ്യയുടെ കടന്നുകയറ്റത്തോടെ കീവ് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ കീവിൽ രണ്ട് സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. മേഖലയിൽ റോക്കറ്റാക്രമണവും രൂക്ഷമാണ്. പ്രധാന നഗരങ്ങളിലെല്ലാം റഷ്യൻ സേന മിസൈൽ ആക്രമണവും ഷെല്ലിങ്ങും നടത്തിയതോടെ യുക്രൈനിൽ ജനജീവിതം ദുഃസ്സഹമായി.
ഒഡേസയിലും അതിശക്തമായ വ്യോമാക്രമണം നടക്കുകയാണ്. കീവിലെ വൈദ്യുത- ഭക്ഷണ വിതരണ സംവിധാനങ്ങൾ തടസപ്പെടുത്താൻ റഷ്യ ലക്ഷ്യമിടുന്നതായുള്ള വാർത്തകൾ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മോസ്‌കോയിൽ റഷ്യൻ അനുകൂലികളായ യുക്രൈൻ നേതാക്കളുടെ പട്ടിക തയ്യാറാക്കുകയാണെന്നും സൈനിക നടപടി പൂർത്തിയായാൽ ഇവരെ ഭരണാധികാരകളായി പ്രഖ്യാപിക്കാനാണ് റഷ്യ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates