16 കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍; കീവ് വളഞ്ഞ് റഷ്യന്‍ സേന; കനത്ത പോരാട്ടം; ചര്‍ച്ചയിലേക്ക് ഉറ്റുനോക്കി ലോകം

റഷ്യയിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു
കീവില്‍ യുക്രൈന്‍ സൈന്യം പോരാട്ടത്തില്‍/ പിടിഐ ചിത്രം
കീവില്‍ യുക്രൈന്‍ സൈന്യം പോരാട്ടത്തില്‍/ പിടിഐ ചിത്രം
Updated on
1 min read


കീവ്: റഷ്യന്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍. ഇതില്‍ 16 പേര്‍ കുട്ടികളാണ് 1684 പേര്‍ക്ക് പരിക്കേറ്റു. 4500 റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ 150 ടാങ്കുകളും 700 സൈനിക വാഹനങ്ങളും തകര്‍ത്തതായും യുക്രൈന്‍ സൈന്യം പറഞ്ഞു. 

കീവ് വളഞ്ഞ് റഷ്യന്‍ സൈന്യം, ശക്തമായ പോരാട്ടം

അതിനിടെ യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ സേന ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞു. കീവില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി. 

മറ്റൊരു നഗരമായ ഹാര്‍കീവിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. തെക്കന്‍ തുറമുഖ നഗരങ്ങള്‍ റഷ്യ നിയന്ത്രണത്തിലാക്കിയതായാണ് വിവരം. ബൊര്‍ദ്യാന്‍സ്‌ക് നഗരം റഷ്യ പിടിച്ചെടുത്തു. ചെര്‍ണഹീവില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. രണ്ടു നില കെട്ടിടം കത്തിനശിച്ചു. യുക്രൈന്റെ 1067 സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയെന്ന് റഷ്യ വ്യക്തമാക്കി.

പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്ക

അതിനിടെ യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ യുദ്ധസന്നാഹങ്ങള്‍ അയച്ചു. ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉടന്‍ എത്തുമെന്ന് ഇ യു വ്യക്തമാക്കി. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ അമേരിക്ക നിര്‍ദേശിച്ചു. സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം 41 ശതമാനം ഇടിഞ്ഞു.

ചര്‍ച്ചയിലേക്ക് കണ്ണും നട്ട് ലോകം

അതേസമയം റഷ്യ-യുക്രൈന്‍ ചര്‍ച്ച ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കും. ചര്‍ച്ചകള്‍ക്കായി ഇരു രാജ്യത്തെയും പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വെച്ചാണ് ചര്‍ച്ച. യു എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗവും ഇന്ന് ചേരുന്നുണ്ട്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗം ചര്‍ച്ച ചെയ്യും. 

അഞ്ചാമത്തെ വിമാനം ഇന്ത്യയിലെത്തി

യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്നും അഞ്ചാമത്തെ വിമാനം ഇന്ത്യയിലെത്തി. 249 പേരാണ് വിമാനത്തിലുണ്ടായിരുന്നു. റുമാനിയയില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്. ഈ സംഘത്തില്‍ 12 മലയാളികളും ഉള്‍പ്പെടുന്നു. ഇതോടെ യുക്രൈനില്‍ നിന്നും രാജ്യത്തെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1156 ആയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com