

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.
ഇറാന്റെ ഭരണഘടനാ സംവിധാനത്തിന് കീഴില്‍, അയത്തൊള്ള അലിറേസ അറാഫിക്ക് പുറമെ, രാജ്യത്തിന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈന്‍ മൊഹ്സെനി-എജെയ് എന്നിവര്‍ ഇടക്കാല കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇറാനിലെ ശക്തമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു അലിറേസ അറാഫി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെയും പരിശോധിക്കുന്ന സംവിധാനമാണത്. ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.
സാങ്കേതിക വിദഗ്ദ്ധനായ അയത്തൊള്ള അലിറേസ അറാഫി അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ളയാളാണ്. 24 പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയത്തൊള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്തബ ഖമേനി (56 വയസ്സ്), മുഹമ്മദ് മെഹ്ദി മിര്‍ബാഘേരി, അയത്തൊള്ള റൂഹൊള്ള ഖമേനിയുടെ ചെറുമകന്‍ ഹസന്‍ ഖമേനി, ഹാഷെം ഹൊസ്സേനി ബുഷെഹരി എന്നിവരാണ് പരമോന്നത നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.
മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ വാക്കും അദ്ദേഹത്തിന്റേതാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവാണ്.
സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെയാളാണ് അന്തരിച്ച ആയത്തൊള്ള അലി ഖമേനി. ഇസ്ലാമിക് വിപ്ലവശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമേനിയാണ് ആദ്യ പരമോന്നത നേതാവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates