

ഫ്ലോറിഡ: കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. യുഎസ് സമയം ഇന്ന് വൈകീട്ട് 5.57 ഓടെ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ അറിയിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ ദിവസം ബഹിരാകാശ നിലയില്‍ എത്തിയ മറ്റ് രണ്ട് യാത്രികർക്കൊപ്പമാണ് തിരിച്ചെത്തുന്നത്.
സുനിതയെ കൂടാതെ ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങൾ. ഇന്ന് രാവിലെ എട്ടേ കാലോടെ നാല് യാത്രികരടങ്ങിയ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. 10.35ന് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നു വേർപെടും. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കു ശേഷം പേടകം ഭൂമിയിൽ ഇറങ്ങും. ഫ്ലോറിഡയുടെ തീരത്തോടു ചേർന്ന കടലിലായിരിക്കും പേടകം ഇറങ്ങുക.
കഴിഞ്ഞ ദിവസമാണ് ക്രൂ10 സംഘം ഡോക്കിങ് പൂർത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആൻ മക്ക്ലെയിൻ, നിക്കോളെ അയേഴ്സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരിൽ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്.
സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ എത്തിച്ചേർന്ന നാലംഗ ക്രൂ-10 സംഘം ഇന്നലെ ഈസ്റ്റേൺ സമയം രാവിലെ 12.35നാണ് ഹാച്ച് തുറന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
